ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വിടാതെ ക്രെെംബ്രാഞ്ച്. ഇപ്പോഴിതാ കെജ്രിവാളിന് എതിരെ പുതിയ നീക്കങ്ങളുമായി ക്രൈംബ്രാഞ്ച് സംഘം രംഗത്തെത്തിയിരിക്കുകയാണ്.
ആം ആദ്മി പാർട്ടി എംഎൽഎമാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള കെജ്‌രിവാളിൻ്റെ കുതിരക്കച്ചവട ആരോപണത്തിൽ നോട്ടീസ് നൽകാൻ ക്രൈംബ്രാഞ്ച് എസിപി കെജ്‌രിവാളിൻ്റെ വീട്ടിലെത്തി.എന്നാൽ നോട്ടീസ് സ്വീകരിക്കാൻ വീട്ടിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ തയ്യാറായില്ല.
വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് സംഘം കെജ്‌രിവാളിൻ്റെ വീട്ടിൽ എത്തിയിരുന്നുവെങ്കിലും മുഖ്യമന്ത്രിയുടെ വസതിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ പൊലീസ് നോട്ടീസ് സ്വീകരിക്കാൻ തയ്യാറായിരുന്നില്ല.
തൻ്റെ എം.എൽ.എമാരെ വിലക്കെടുക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചിരുന്നു. തൻ്റെ 21 എംഎൽഎമാരെ വിലയ്ക്കെടുക്കാൻ പദ്ധതിയുണ്ടെന്നായിരുന്നു കെജ്‌രിവാൾ ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഏഴ് എംഎൽഎമാരെ ബന്ധപ്പെട്ടിരുന്നുവെന്നും കെജ്‌രിവാൾ ആരോപിച്ചിരുന്നു. .
ആരോപണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്‌ഐടി) അന്വേഷണം വേണമെന്ന് ബിജെപി പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു. കെജ്രിവാള്‍ സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ഭീഷണിപ്പെടുത്തി പാര്‍ട്ടി വിടാന്‍ ഏഴ് എംഎല്‍എമാര്‍ക്ക് ബിജെപി 25 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി ഡല്‍ഹി മന്ത്രി അതിഷി കഴിഞ്ഞയാഴ്ചയാണ് ആരോപിച്ചത്.
പാര്‍ട്ടി എംഎല്‍എമാരില്‍ ഒരാളുമായി ബന്ധപ്പെട്ടയാളുടെ റെക്കോര്‍ഡിംഗ് ലഭ്യമാണെന്നും അത് പിന്നീട് കാണിക്കുമെന്നും അവര്‍ അവകാശപ്പെട്ടിരുന്നു.