ഡൽഹി: ഡൽഹിയിൽ എഎപിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.
'പാർലമെൻ്റിലും കെജ്‌രിവാൾ, എങ്കിൽ ഡൽഹി കൂടുതൽ അഭിവൃദ്ധി പ്രാപിക്കും' എന്ന മുദ്രാവാക്യവുമായാണ് പ്രചാരണം. ബിജെപിക്കും ലഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേനയ്ക്കും കേന്ദ്ര സർക്കാരിനുമെതിരെ ഡൽഹിയുടെ മകനെന്ന നിലയിൽ ഒറ്റയ്ക്ക് പോരാടുകയാണെന്ന് കെജ്‌രിവാൾ പറഞ്ഞു.
"ഇന്ന്, ഈ പോരാട്ടത്തിൽ, എൽജിക്കും, ബിജെപിക്കും, ഏഴ് എംപിമാർക്കും, കേന്ദ്ര സർക്കാരിരുമെതിരായ പോരാട്ടത്തിൽ ഞാൻ ഒറ്റയ്ക്കാണ്. നിങ്ങൾ എന്നെ നിങ്ങളുടെ മകൻ എന്ന് വിളിക്കുന്നു. യഥാർത്ഥത്തിൽ ഞാൻ നിങ്ങളുടെ മകനാണ്.
അപ്പോൾ ഈ പോരാട്ടത്തിൽ എന്നെ തനിച്ചാക്കി പോകാൻ നിങ്ങൾക്കാവില്ല. ഇന്ന്, നിങ്ങളുടെ മകൻ്റെ ശക്തി വർധിപ്പിക്കാൻ ഡൽഹി നിവാസികളായ നിങ്ങളോടെല്ലാം ഞാൻ അഭ്യർത്ഥിക്കുന്നു.", ഡൽഹിയിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു,
ഡൽഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകൾ പങ്കിടാൻ എഎപിയും കോൺഗ്രസും ധാരണയായിരുന്നു. ആം ആദ്മി പാർട്ടി നാല് സീറ്റിലും കോൺഗ്രസ് മൂന്നിടത്തും മത്സരിക്കും.
ആം ആദ്മി പാർട്ടി നാല് സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം വെള്ളിയാഴ്ച വന്ന കോൺഗ്രസിൻ്റെ ആദ്യ പട്ടികയിൽ ഡൽഹിയെ ഒഴിവാക്കി.