കൊൽക്കത്ത: കേന്ദ്ര ഏജൻസികളെ വ്യാപകമായി ഉപയോഗിച്ചുകൊണ്ട് ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ തകർക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.
പുർബ മേദിനിപൂരിൽ എൻഐഎ സംഘത്തിന് നേരെ ശനിയാഴ്ച നടന്ന ആൾക്കൂട്ട ആക്രമണത്തിൽ തൃണമൂൽ സർക്കാരിനെ ബിജെപി ലക്ഷ്യമിട്ടതോടെയാണ് മറുപടിയുമായി തൃണമൂലും രംഗത്തെത്തിയിരിക്കുന്നത്.
“ടിഎംസി നേതാക്കളെയും പ്രവർത്തകരെയും ലക്ഷ്യമിട്ട് എൻഐഎ, ഇഡി, സിബിഐ, ഐടി തുടങ്ങിയ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു... രാത്രിയുടെ മറവിൽ എല്ലാവരും ഉറങ്ങുമ്പോൾ ആരെങ്കിലും വീട്ടിൽ കയറിയാൽ സ്ത്രീകൾ എന്തുചെയ്യും. ”പുരുലിയ ജില്ലയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ മമത ചോദിച്ചു.
"കേന്ദ്ര ഏജൻസികൾ ബിജെപിയുടെ ആയുധങ്ങളായി പ്രവർത്തിക്കുന്നു, ടിഎംസി ബൂത്ത് മാനേജർമാരെയും താഴെത്തട്ടിലുള്ള പ്രവർത്തകരെയും ലക്ഷ്യം വെച്ചാണ് അവർ പ്രവവർത്തിക്കുന്നത്. അതുവഴി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം.
ഈ ഏജൻസികൾ ഞങ്ങളുടെ നേതാക്കളോടും പ്രവർത്തകരോടും ഒന്നുകിൽ ബി.ജെ.പിയിൽ ചേരാനും അല്ലെങ്കിൽ നടപടി നേരിടാനുമാണ് ആവശ്യപ്പെടുന്നത്” മമത ആരോപിച്ചു. ഇത്തരം വിലകുറഞ്ഞ തന്ത്രങ്ങൾ ഉപയോഗിച്ച് ബിജെപിക്ക് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയില്ലെന്നും മമത വ്യക്തമാക്കി
ബി.ജെ.പി ഇ.ഡിയേയും സി.ബി.ഐയേയും തങ്ങളുടെ പക്ഷത്ത് നിർത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ടി.എം.സി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ആരോപിച്ചു. ഒരു വിഭാഗം മാധ്യമങ്ങളും ബിജെപിക്കൊപ്പം നിൽക്കുന്നു. എന്നാൽ ബംഗാളിലെ ജനങ്ങൾ തൃണമൂലിനൊപ്പമാണെന്നും ബാനർജി പറഞ്ഞു.