Advertisment

'പ്രായപരിധി കഴിഞ്ഞു': വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ ബോക്‌സിങ് താരം മേരി കോം

New Update
mary

ഡല്‍ഹി: ഇതിഹാസ ബോക്സിങ് താരവും ഒളിമ്പിക് മെഡൽ ജേതാവുമായ മേരി കോം വിരമിച്ചു. പ്രായപരിധി കാരണമായി ചൂണ്ടികാട്ടിയാണ് കായികരംഗത്ത് നിന്ന് വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

Advertisment

ബോക്‌സിങ് മത്സരങ്ങളിൽ ഇനിയും പങ്കെടുക്കാൻ ആഗ്രഹമുണ്ടെന്നും പ്രായപരിധി കാരണമാണ് വിരമിക്കുന്നതെന്നും മേരി കോം വ്യക്തമാക്കി. രാജ്യാന്തര ബോക്‌സിങ് അസോസിയേഷന്റെ നിയമപ്രകാരം പുരുഷ - വനിതാ ബോക്‌സർമാർ എലൈറ്റ് മത്സരങ്ങളിൽ 40 വയസ്സ് മാത്രമേ മത്സരിക്കാൻ പാടുള്ളൂ. ഇതിന്റെ അടിസ്ഥാനത്തിലാണ് 41-കാരിയായ താരം വിരമിച്ചത്.

2012ലെ ലണ്ടൻ ഒളിമ്പിക്‌സിൽ 51 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടിയതോടെ വനിതാ ബോക്‌സിംഗിൽ ഒളിമ്പിക്‌സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ബോക്‌സറാണ് മേരി കോം.

2014-ൽ ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയതിലൂടെ, ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യയിൽനിന്നുള്ള ആദ്യ വനിതാ ബോക്‌സറായി മാറി. 8 ലോക ചാമ്പ്യൻഷിപ്പ് മെഡലുകളും 7 ഏഷ്യൻ ചാമ്പ്യൻഷിപ്പ് മെഡലുകളും 2 ഏഷ്യൻ ഗെയിംസ് മെഡലുകളും ഒരു കോമൺവെൽത്ത് ഗെയിംസ് സ്വർണ്ണ മെഡലും മേരി കോം നേടിയിട്ടുണ്ട്.

2003ലെ ആദ്യ ലോക ചാംപ്യൻപട്ടത്തിനു പിന്നാലെ രാജ്യം അർജുന അവാർഡ് നൽകി മേരി കോമിനെ ആദരിച്ചു. 2009ൽ ഖേൽ രത്ന പുരസ്കാരവും ലഭിച്ചു. 2006ൽ പത്മശ്രീ, 2013ൽ പത്മഭൂഷൺ, 2020ൽ പത്മവിഭൂഷൺ അംഗീകാരങ്ങളും മേരിയെ തേടിയെത്തി. 2016– 2022ൽ രാജ്യസഭാംഗമായിരുന്നു.

Advertisment