ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ ഒരാള്‍ അറസ്റ്റില്‍. കേസിലെ ആദ്യത്തെ അറസ്റ്റാണിത്. മുഹമ്മദ് ഷെരീഫ് എന്നയാളെയാണ് എന്‍ഐഎ അറസ്റ്റു ചെയ്തത്. സ്‌ഫോടനത്തിൻ്റെ സൂത്രധാരൻ ഇയാളാണെന്നും എൻഐഎ അറിയിച്ചു.
സ്‌ഫോടനത്തിലെ മുഖ്യപ്രതി മുസാവിര്‍ ഷസീബ് ഹുസൈന്‍ എന്നയാളാണെന്നും എന്‍ഐഎ കണ്ടെത്തി. ഇയാളുടെ ചിത്രം സിസിടിവിയില്‍ പതിഞ്ഞിരുന്നു. മറ്റൊരു പ്രതിയായ അബ്ദുള്‍ മത്തീന്‍ താഹയെയും എന്‍ഐഎ തിരയുന്നുണ്ട്.
സ്‌ഫോടനം നടത്തുന്നതിന് മുഖ്യപ്രതികൾക്ക് മുസമ്മിൽ ഷെരീഫാണ് സഹായം നൽകിയതെന്ന് എൻഐഎ പറഞ്ഞു. മൂന്ന് പ്രതികളുടെയും വസതികളിൽ വ്യാഴാഴ്ച റെയ്ഡ് നടത്തി ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു. ഒളിവിലുള്ള പ്രതികളെ പിടികൂടാനും സ്‌ഫോടനത്തിന് പിന്നിലെ വലിയ ഗൂഢാലോചന പുറത്തുകൊണ്ടുവരാനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് എൻഐഎ വാർത്താക്കുറിപ്പിൽ അറിയിച്ചു.