ബെംഗളൂരു: ജെഡിഎസ് അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ ജെഡിഎസ് സ്ഥാനാർത്ഥിയും, സിറ്റിംഗ് എംപിയുമായ പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വീഡിയോ വിവാദം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. അശ്ലീല വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പ്രജ്വല്‍ ജര്‍മ്മനിയിലേക്ക് കടന്നുവെന്നാണ് റിപ്പോര്‍ട്ട്.
പ്രജ്വല്‍ വിദേശത്തേക്ക് കടന്നെങ്കില്‍ സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം അദ്ദേഹത്തെ തിരികെ കൊണ്ടുവരുമെന്ന് ജെഡിഎസ് നേതാവും മുൻ കർണാടക മുഖ്യമന്ത്രിയും പ്രജ്വലിൻ്റെ അമ്മാവനുമായ എച്ച്‌ഡി കുമാരസ്വാമി പ്രതികരിച്ചു. വിവാദങ്ങള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
"ഞങ്ങള്‍ സ്ത്രീകളെ ബഹുമാനിക്കുന്നവരാണ്. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ടു, എസ്ഐടി അന്വേഷണം തുടങ്ങി. വിദേശത്ത് നിന്ന് എസ്ഐടി സംഘം ഇയാളെ തിരികെ കൊണ്ടുവരും. അത് എൻ്റെ ആശങ്കയല്ല,” എന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം.