ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെങ്കിൽ രാഹുൽ ഗാന്ധി പിന്മാറണമെന്ന് അഭിപ്രായപ്പെട്ട് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ.
കഴിഞ്ഞ 10 വർഷമായി ഭരണം പിടിക്കാനാകാത്ത രാഹുൽ ഗാന്ധി ഒന്നുകിൽ വഴിമാറിക്കൊടുക്കുകയോ പാർട്ടിയെ നയിക്കാൻ പ്രാപ്തരായവർക്ക് ചുമതല കൈമാറുകയാണ് വേണ്ടതെന്ന് പ്രശാന്ത് പറഞ്ഞു.
പിടിഐ എഡിറ്റർമാരുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം തന്റെ മനസ്സ് തുറന്നത്. നേരത്തെ പ്രതിപക്ഷത്തിന്റെ തിരിച്ചുവരവിനായി പദ്ധതിയിട്ട അദ്ദേഹം പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് തന്റെ രാഷ്ട്രീയ നീക്കത്തിൽ നിന്ന് പിന്നോട്ടു പോയത്.
"കഴിഞ്ഞ പത്ത് വർഷമായി വിജയിക്കാത്ത ഒരു ജോലി ആവർത്തിച്ചു കൊണ്ടിരുന്നാൽ നിങ്ങൾ അൽപ്പം വിശ്രമിക്കുന്നതിൽ തെറ്റില്ല. അടുത്ത അഞ്ച് വർഷം ആ ജോലി ചെയ്യാൻ മറ്റൊരാളെ നിയമിക്കുകയാണ് വേണ്ടത്. നിങ്ങളുടെ അമ്മ അതാണ് ചെയ്തത്," പ്രശാന്ത് പറഞ്ഞു.
രാജീവ് ഗാന്ധി വധത്തെ തുടർന്ന് സോണിയാ ഗാന്ധി രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയും 1991ൽ പി.വി. നരസിംഹ റാവുവിനെ ചുമതലയേൽപ്പിക്കുകയും ചെയ്തിരുന്നു.
"ലോകമെമ്പാടുമുള്ള നല്ല നേതാക്കളുടെ ഒരു പ്രധാന ഗുണം അവർക്ക് എന്താണ് കുറവുള്ളതെന്ന് അവർക്കറിയാമെന്നതാണ്. ആ വിടവുകൾ നികത്താൻ സജീവമായി നോക്കുന്നു എന്നതാണ്. എന്നാൽ രാഹുൽ ഗാന്ധിക്ക് എല്ലാം അറിയാമെന്ന് തോന്നുന്നു.
സഹായത്തിൻ്റെ ആവശ്യകത നിങ്ങൾ തിരിച്ചറിയുന്നില്ലെങ്കിൽ ആർക്കും നിങ്ങളെ സഹായിക്കാൻ കഴിയില്ല. തനിക്ക് ശരിയെന്ന് തോന്നുന്നത് നടപ്പിലാക്കാൻ കഴിയുന്ന ഒരാളെ ആവശ്യമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അത് സാധ്യമല്ല,” പ്രശാന്ത് കിഷോർ പറഞ്ഞു.
"2019ലെ തിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ പരാജയത്തെ തുടർന്ന് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള ഗാന്ധിയുടെ തീരുമാനം നമുക്കറിയാം.
വയനാട് എം.പി. താൻ നേതൃസ്ഥാനത്ത് നിന്നും പിന്നോട്ട് പോകുമെന്നും മറ്റാരെയെങ്കിലും ചുമതല ഏൽപ്പിക്കാൻ അനുവദിക്കുമെന്നും വ്യക്തമാക്കിയിരുന്നു. പക്ഷേ, ഫലത്തിൽ താൻ എഴുതിയതിന് വിരുദ്ധമായാണ് അദ്ദേഹം ഇപ്പോൾ പ്രവർത്തിക്കുന്നത്," പ്രശാന്ത് കിഷോർ കൂട്ടിച്ചേർത്തു.