ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. തന്റെ പിതാവ് ഉള്‍പ്പെടെ നിരവധി പ്രധാനമന്ത്രിമാരെ താന്‍ കണ്ടിട്ടുണ്ടെന്നും, എന്നാല്‍ ഇതുപോലെ പൊതുജനങ്ങളോട് കള്ളം പറയുന്ന ഒരാളെ കണ്ടിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെക്കുറിച്ച് മോദി നടത്തിയ വിവാദപരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക. ഗുജറാത്തിലെ വൽസാദിൽ ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
“രാജ്യത്തെ പല പ്രധാനമന്ത്രിമാരെയും ഞാൻ കണ്ടിട്ടുണ്ട്. ഇന്ദിരാഗാന്ധി രാജ്യത്തിനുവേണ്ടി രക്തസാക്ഷിയായി. രാജീവ് ഗാന്ധിയെ കഷണങ്ങളായി ഏറ്റുവാങ്ങിയാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. അദ്ദേഹവും രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായി. മൻമോഹൻ സിംഗ് ഈ രാജ്യത്ത് വിപ്ലവം കൊണ്ടുവന്നു. പ്രതിപക്ഷത്തുള്ള അടല്‍ ബിഹാരി വാജ്‌പേയി പരിഷ്‌കൃതനായിരുന്നു. എന്നാൽ പൊതുജനങ്ങളോട് കള്ളം പറയുന്ന രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രിയാണ് അദ്ദേഹ(മോദി)മെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും,” പ്രിയങ്ക പറഞ്ഞു.
അധികാരത്തിൽ വന്നാൽ കോൺഗ്രസിന് രാജ്യത്തിൻ്റെ സമ്പത്ത് നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും വിതരണം ചെയ്യാമെന്ന് രാജസ്ഥാനിലെ ബൻസ്വാരയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മോദി കഴിഞ്ഞ ഞായറാഴ്ച പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിനാണ് പ്രിയങ്ക മറുപടി നല്‍കിയത്. പ്രധാനമന്ത്രി മോദി ഒരിക്കലും വിദ്യാഭ്യാസത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ പണപ്പെരുപ്പത്തെക്കുറിച്ചോ സംസാരിക്കാറില്ലെന്ന് പ്രിയങ്ക വിമര്‍ശിച്ചു.