Advertisment

ഭാരത് ജോഡോ ന്യായ് യാത്രയിൽ സംഘർഷം; ഗുവാഹത്തിയിലേക്ക് കടക്കുന്നത് തടഞ്ഞ് പൊലീസ്

New Update
rahul

ഡല്‍ഹി: കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘർഷം. ‌ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിലേക്ക് കടക്കുന്നത് പൊലീസ് ത‌ട‌ഞ്ഞതിനെതുടർന്നാണ് സംഘർഷം.

Advertisment

രാഹുലിൻറെ സാന്നിധ്യത്തിൽ കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് പൊളിച്ച് നീക്കി. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള അസം സർക്കാർ യാത്ര ഗുവാഹത്തി ബൈപാസ് വഴി പോകാൻ നിർദ്ദേശിക്കുകയായിരുന്നു. 

“ബജ്‌റംഗ്ദളിന്റെയും ജെപി നദ്ദ ജിയുടെയും റാലികൾ ഈ വഴിയിലൂടെയാണ് കൊണ്ടുപോയത്. എന്നാൽ അവർ ഞങ്ങളെ മാത്രം തടയുന്നു. കോൺഗ്രസ് പ്രവർത്തകർ ശക്തരാണ്, ഞങ്ങൾ ബാരിക്കേഡുകൾ തകർത്തു, പക്ഷേ നിയമം ലംഘിക്കില്ല“ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.

യാത്ര സെൻട്രൽ ഗുവാഹത്തിയിലൂടെ കടന്നുപോകാൻ കോൺഗ്രസ് പദ്ധതിയിട്ടിരുന്നു. എന്നാൽ ഗതാഗത തടസ്സങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളുമാണ് യാത്ര വഴിതിരിച്ചുവിടാനുള്ള കാരണങ്ങളായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.

 

ഗുവാഹത്തി പട്ടണത്തിൽ പ്രവേശിക്കുന്നത് തടഞ്ഞതിനാൽ തങ്ങളുടെ റൂട്ട് മാറ്റാൻ നിർബന്ധിതരായതായി അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പിസിസി) നേതാക്കൾ അവകാശപ്പെട്ടു.

ആർഎസ്എസിനെയും ബിജെപിയേയും ഭയക്കുന്നില്ലെന്നും ഹിമന്ദ ബിശ്വ ശർമ രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണെന്നും സ്ഥലത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് രാഹുൽ പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഭാരത് ജോഡോ ന്യായ് യാത്ര ബിജെപി ഭരിക്കുന്ന അസമിൽ നിന്ന് നിരവധി തടസ്സങ്ങളാണ് നേരിട്ടത്. 

ഇന്നലെ നാഗോൺ ജില്ലയിലെ ശങ്കർദേവന്റെ ജന്മസ്ഥലമായ ദേവാലയത്തിൽ രാഹുൽ ഗാന്ധിക്ക് പ്രവേശനം നിഷേധിച്ചിരുന്നു. മണിപ്പൂരിലെ തൗബാൽ ജില്ലയിൽ നിന്ന് ജനുവരി 14ന് ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര 15 സംസ്ഥാനങ്ങളിലൂടെയും 100 ലോക്‌സഭാ സീറ്റുകളിലൂടെയും സഞ്ചരിക്കും. 

Advertisment