ഡല്‍ഹി: എൻസിപി നേതാവ് ശരദ് പവാറിന്റെ ബന്ധുവും എംഎൽഎയുമായ രോഹിത് പവാറിന്റെ ഉടമസ്ഥതയിലുള്ള പഞ്ചസാര മില്ലിന്റെ 50 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് സ്വത്തുക്കൾ കണ്ടുകെട്ടിയിരിക്കുന്നത്. മഹാരാഷ്ട്ര സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി.
കന്നാഡ് സഹകാരി സഖർ കർഖാന ലിമിറ്റഡിന്റെ 161.30 ഏക്കർ ഭൂമി, കെട്ടിടം, പ്ലാൻറ്, യന്ത്രങ്ങൾ എന്നിവയാണ് ഇ.ഡി കണ്ടുകെട്ടിയത്.
ഔറംഗാബാദ് ജില്ലയിലെ കന്നാഡ് ഗ്രാമത്തിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ബാരാമതി അഗ്രോ ലിമിറ്റഡിന്റെ കീഴിലാണ് ഈ മിൽ. രോഹിത് പവാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബാരാമതി അഗ്രോ ലിമിറ്റഡ്.
മഹാരാഷ്ട്ര സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് അനധികൃതമായി പഞ്ചസാര മില്ലുകൾ ബാരാമതി അഗ്രോ ലിമിറ്റഡിന് വിറ്റുവെന്നാണ് ആരോപണം. തിരഞ്ഞെടുപ്പ് അടുത്തതിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷത്തിനെതിരെ കേന്ദ്രം നടത്തുന്ന ആക്രമണത്തിന്റെ ഭാഗമായാണ് ഇ.ഡി നടപടികളെ ജനങ്ങൾ നോക്കിക്കാണുകയെന്ന് രോഹിത് പറഞ്ഞു.