ഡൽഹി: മൂടൽ മഞ്ഞിന്റെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ മുടങ്ങിയ സംഭവത്തിൽ ശശിതരൂർ എംപിയും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായുള്ള തർക്കം മുറുകുന്നു.
കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറാകുകയും വിമാന സർവീസുകൾ മുടങ്ങുകയും ചെയ്തിരുന്നു. ഇതിനെതിരെ ശശിതരൂർ എംപി രംഗത്ത് എത്തിയിരുന്നു. ഇതു മോദി സർക്കാർ വരുത്തിവച്ച ദുരന്തമാണ്. വ്യോമയാന മന്ത്രാലയത്തിന്റെ അവഗണനയുടെയും കഴിവില്ലായ്മയുടെയും ഫലമാണിതെന്നും തരൂർ വിമർശിച്ചിരുന്നു.
സംഭവത്തിൽ തരൂരിനെ ചാരുകസേര വിമർശകൻ എന്നാണ് ജ്യോതിരാദിത്യ സിന്ധ്യ കുറ്റപ്പെടുത്തിയത്. ചാരുകസേര വിമർശകനായ ശശി തരൂരിനും കോൺഗ്രസിന്റെ ഐടി സെല്ലിനും അവരുടെ അറിവില്ലായ്മ മറികടക്കാൻ വ്യോമയാന മന്ത്രാലയം പോലുള്ള സാങ്കേതിക വിഭാഗത്തിന്റെ ശരിയായ കാര്യങ്ങൾ പറഞ്ഞുതരാമെന്ന് സിന്ധ്യ എക്സിൽ കുറിച്ചിരുന്നു. ഇതിന് മറുപടിയുമായിട്ടാണ് ശശി തരൂർ വീണ്ടും രംഗത്ത് എത്തിയത്.
ചേരിമാറിയതോടെ മോദി സർക്കാരിന്റെ ജനങ്ങളോടുള്ള അശ്രദ്ധമായ മനോഭാവം അദ്ദേഹവും സ്വീകരിച്ചെന്നും എന്നാൽ ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതിനായി മൂൻകൂട്ടിക്കണ്ടുള്ള ആസൂത്രണങ്ങളിൽ സർക്കാർ പരാജയമാണെന്നും തരൂർ എക്സിൽ കുറിച്ചു.
എന്റെ ചാരുകസേരയിൽ നിന്ന് ജനങ്ങളിലേക്കും അവരുടെ പ്രശ്നങ്ങളിലേക്കും ബഹുമാനപ്പെട്ട മന്ത്രി ശ്രദ്ധിക്കണമെന്നും തരൂരിന്റെ കുറിപ്പിലുണ്ട്.