ന്യൂഡല്‍ഹി: അധ്യാപക നിയമന കുംഭകോണത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ബംഗാളിലെ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലെ 25,753 അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും നിയമനവുമായി ബന്ധപ്പെട്ട ഡിജിറ്റൈസ്ഡ് രേഖകൾ സൂക്ഷിക്കാൻ അധികാരികൾ ബാധ്യസ്ഥരാണെന്ന് സുപ്രീം കോടതി പറഞ്ഞു.
25,000-ത്തിലധികം അധ്യാപക-അനധ്യാപക ജീവനക്കാരുടെ ജോലി റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവിനെതിരെയുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച്.
ഏകപക്ഷീയമായാണ് ഹൈക്കോടതി നിയമനങ്ങൾ റദ്ദാക്കിയതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. റിക്രൂട്ട്‌മെൻ്റിൽ സർക്കാർ മേൽനോട്ട നിയന്ത്രണം നിലനിർത്തണമെന്ന് സുപ്രീം കോടതി പറഞ്ഞു.
"പൊതുജനങ്ങളുടെ വിശ്വാസം പോയാൽ ഒന്നും അവശേഷിക്കില്ല. ഇത് വ്യവസ്ഥാപരമായ വഞ്ചനയാണ്. പൊതു ജോലികൾ ഇന്ന് വളരെ വിരളമാണ്. നിയമനങ്ങളിലും തട്ടിപ്പുണ്ടെങ്കില്‍ 'സിസ്റ്റ'ത്തിൽ എന്താണ് അവശേഷിക്കുന്നത്? ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടും. നിങ്ങൾ ഇത് എങ്ങനെ അംഗീകരിക്കും ?” ബംഗാൾ സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് ചോദിച്ചു.
"രേഖകൾ ഡിജിറ്റൈസ് ചെയ്ത രൂപത്തിൽ സൂക്ഷിക്കാൻ നിങ്ങൾ ബാധ്യസ്ഥനായിരുന്നു. ഇപ്പോൾ, ഡാറ്റ ഇല്ലെന്ന് വ്യക്തമാണ്. നിങ്ങൾ മേൽനോട്ട നിയന്ത്രണം നിലനിർത്തേണ്ടതുണ്ട്," ബെഞ്ച് പറഞ്ഞു.