ന്യൂഡല്‍ഹി: ഡ്യൂട്ടിക്കിടെ സ്റ്റേഷന്‍ മാസ്റ്റര്‍ ഉറങ്ങിപ്പോയതിനാല്‍ ട്രെയിന്‍ 'ഗ്രീന്‍ സിഗ്നലി'നായി കാത്തുകിടന്നത് അരമണിക്കൂറോളം. മെയ് മൂന്നിനാണ് സംഭവം നടന്നത്. ഉത്തർപ്രദേശിലെ ഇറ്റാവയ്ക്ക് സമീപമുള്ള ഉദി മോർ റോഡ് സ്റ്റേഷനിലാണ് സംഭവം നടന്നത്. സ്‌റ്റേഷന്‍ മാസ്റ്ററുടെ ഉറക്കം മൂലം പാറ്റ്‌ന-കോട്ട എക്‌സ്പ്രസ് ട്രെയിനാണ് വൈകിയത്.
സംഭവത്തില്‍ ആഗ്ര റെയിൽവേ ഡിവിഷന്‍ സ്‌റ്റേഷന്‍ മാസ്റ്ററോട് വിശദീകരണം ആവശ്യപ്പെട്ടു. അച്ചടക്ക നടപടി സ്വീകരിച്ച് വരികയാണെന്ന് ആഗ്ര റെയിൽവേ ഡിവിഷൻ പിആർഒ പ്രശസ്തി ശ്രീവാസ്തവ പിടിഐയോട് പറഞ്ഞു.
സ്റ്റേഷൻ മാസ്റ്ററെ ഉണർത്താനും ട്രെയിൻ കടന്നുപോകുന്നതിന് ഗ്രീൻ സിഗ്നൽ ലഭിക്കാനും ട്രെയിനിൻ്റെ ലോക്കോ പൈലറ്റിന് ഒന്നിലധികം തവണ ഹോൺ മുഴക്കേണ്ടി വന്നു.
സ്റ്റേഷൻ മാസ്റ്റർ തൻ്റെ തെറ്റ് സമ്മതിക്കുകയും വീഴ്ചയ്ക്ക് ക്ഷമ ചോദിക്കുകയും ചെയ്തു. തന്നോടൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന പോയിൻ്റ്മാൻ ട്രാക്ക് പരിശോധനയ്ക്ക് പോയതിനാൽ സ്റ്റേഷനിൽ തനിച്ചായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.