ഡല്‍ഹി: ഇന്ത്യക്കാർ റഷ്യൻ സൈനിക യൂണിറ്റുകളിൽ ജീവൻ അപകടപ്പെടുത്തുന്ന ജോലികൾ ഏറ്റെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് വിദേശകാര്യ മന്ത്രാലയം. നിലവിലെ സാഹചര്യത്തിൽ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം പൗരന്മാരോട് നിർദ്ദേശിച്ചു.
റഷ്യൻ സൈന്യത്തിൽ സപ്പോർട്ട് സ്റ്റാഫായി സേവനമനുഷ്ഠിച്ച രണ്ട് ഇന്ത്യൻ പൗരന്മാരുടെ മരണത്തിൻ്റെ പശ്ചാത്തലത്തിലാണ് നിർദ്ദേശം.
റഷ്യൻ സൈന്യത്തിലെ ജോലികൾക്കായി ഏജൻ്റുമാർ നൽകുന്ന വാഗ്ദാനങ്ങളിൽ വഴങ്ങരുതെന്ന് എംഇഎ വക്താവ് രൺധീർ ജയ്‌സ്വാൾ പൗരന്മാരോട് അഭ്യർത്ഥിച്ചു. ഇത് അപകടവും ജീവന് ഭീഷണിയും നിറഞ്ഞതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യൻ സൈന്യത്തിനൊപ്പം പ്രവർത്തിക്കാനെത്തിച്ച് നിരവധി ഇന്ത്യക്കാരെ കബളിപ്പിച്ചു. സമാനമായ സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും സുരക്ഷിതമാക്കുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. അവരെ നേരത്തെ തിരിച്ചെത്തിക്കാനായി ന്യൂ ഡൽഹി മോസ്കോയുമായി ഇടപെടുന്നുണ്ടെന്നും ജയ്‌സ്വാൾ പത്രസമ്മേളനത്തിൽ പറഞ്ഞു
ഇരുപതോളം ഇന്ത്യക്കാർ ഇതുവരെ ഇന്ത്യൻ സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ജയ്‌സ്വാൾ പറഞ്ഞു.
"ഇപ്പോൾ ഞങ്ങൾ കുറച്ച് വീഡിയോകൾ കണ്ടു. ഞങ്ങൾ അവരെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്.
തെറ്റായ കാരണങ്ങളും വാഗ്ദാനങ്ങളും" നൽകി ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്ത ഏജൻ്റുമാർക്കും മറ്റുള്ളവർക്കുമെതിരെ ശക്തമായ നടപടി ആരംഭിച്ചിട്ടുണ്ടെന്നും എംഇഎ വക്താവ് കൂട്ടിച്ചേർത്തു.