ലക്‌നൗ: ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ യുവതിയെ ഭർത്താവ് മുത്തലാഖ് ചൊല്ലി. ട്രെയിനില്‍ യുവതിയെ മർദിച്ചതിന് ശേഷം ഇയാള്‍ കടന്നു കളഞ്ഞു. പുഖ്രയാൻ സ്വദേശി മുഹമ്മദ് അർഷാദാ (28)ണ് ഭാര്യ അഫ്സാനെയെ മുത്തലാഖ് ചൊല്ലിയത്.
യുവതിയുടെ പരാതിയില്‍ ഭർത്താവ് അർഷാദ്, മാതൃസഹോദരൻ അഖീല്‍, അച്ഛൻ നഫീസുല്‍ ഹസൻ, അമ്മ പർവീണ്‍ എന്നിവർക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു.
ഭോപ്പാലിലേക്കുള്ള ട്രെയിൻ യാത്രക്കിടെ ഝാൻസിയില്‍ വച്ചായിരുന്നു സംഭവം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജനുവരി 12-നായിരുന്നു ഭോപ്പലില്‍ ജോലി ചെയ്യുന്ന സോഫ്‌റ്റ്വെയർ എൻജിനീയറായ അർഷാദും രാജസ്ഥാനിലെ കോട്ട സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. മാട്രിമോണി വഴിയുള്ള വിവാഹമായിരുന്നു. കഴിഞ്ഞയാഴ്ച ഇരുവരും പുഖ്രായനിലെ അർഷാദിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് യുവാവ് നേരത്തെ വിവാഹിതനാണെന്ന് അഫ്സാന അറിഞ്ഞത്.
ഇത് ചോദ്യം ചെയ്ത യുവതിയെ ഭർതൃ വീട്ടുകാർ സ്ത്രീധനത്തിന്റെ പേരില്‍ ശാരീകമായും മാനസികമായും പീഡിപ്പിച്ചു. ഇതിന് പിന്നാലെയാണ് യാത്ര ചെയ്യുന്നതിനിടെ മുത്തലാഖ് ചൊല്ലിയത്. മുത്തലാഖ് ചൊല്ലുന്നവർക്കെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഭരണകൂടവും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹിക മാധ്യമത്തില്‍ അഫ്‌സാന പങ്കുവച്ച വീഡിയോയും വൈറലാണ്.