ഉത്തരകാശി: സില്‍ക്യാര തുരങ്കത്തില്‍ അകപ്പെട്ട തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഓഗര്‍ മെഷീന്‍ ഉപയോഗിച്ചുള്ള ഡ്രില്ലിങ് തടസപ്പെട്ടതോടെ വെര്‍ട്ടിക്കല്‍ ഡ്രില്ലിങ്ങിന്റെ സാധ്യത പരിശോധിക്കാനുള്ള തയാറെടുപ്പിലാണ് രക്ഷാസംഘം. ടണലിന്റെ മുകളില്‍ ഡ്രില്ലിങ് മെഷീന്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
കോണ്‍ക്രീറ്റ് കൂനകള്‍ക്കിടയില്‍ നിരവധി ഇരുമ്പു കമ്പികളുടെ അവശിഷ്ടങ്ങളും സ്റ്റീല്‍ പാളികളും തടസമായതോടെ ഓ?ഗര്‍ മെഷീന്റെ പ്രവര്‍ത്തനം ഇന്നലെ രാത്രിയോടെ നിര്‍ത്തിവച്ചിരുന്നു. ഈ അവശിഷ്ടങ്ങള്‍ ഡ്രില്ലിങ് മെഷീന്റെ ബ്ലെയ്ഡില്‍ കൊള്ളുന്നതാണ് തടസമാകുന്നത്. തുടര്‍ന്ന് പൈപ്പിലൂടെ ആളുകളെ കയറ്റി കമ്പികളും സ്റ്റീല്‍ പാളികളും മുറിച്ചു നീക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
തകര്‍ന്നു കിടക്കുന്ന അവശിഷ്ടങ്ങള്‍ ആളുകളെ ഉപയോഗിച്ച് നീക്കുന്നതിന് 18- 24 മണിക്കൂറെങ്കിലും സമയം വേണ്ടിവരും.
സ്വകാര്യ കമ്പനിയിലെ ജോലിക്കാരെ ഇതിനായി ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ തുരങ്കത്തിലൂടെ അകത്തുകയറി അവശിഷ്ടങ്ങള്‍ ചെറിയ ട്രോളികളിലാക്കി പുറത്തെത്തിക്കും എന്നാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
വ്യാഴാഴ്ച സാങ്കേതിക തകരാര്‍ നേരിട്ടതിനെത്തുടര്‍ന്ന് 24 മണിക്കൂറിലധികം മെഷീന്‍ നേരത്തെ പ്രവര്‍ത്തനരഹിതമായിരുന്നു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള സുരക്ഷാ കുഴല്‍ തൊഴിലാളികളുടെ സമീപത്തെത്താന്‍ ഇനി അവശേഷിക്കുന്നത് മീറ്ററുകള്‍ മാത്രമാണ്.
41 തൊളിലാളികള്‍ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് 14 ദിവസമായി. തുരങ്കത്തിനുള്ളില്‍ കഴിയുന്ന തൊഴിലാളികള്‍ സുരക്ഷിതരാണെന്നാണ് രക്ഷാ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. സുരക്ഷാ കുഴല്‍ സ്ഥാപിക്കുന്ന പ്രക്രിയ പൂര്‍ത്തിയായി കഴിഞ്ഞാല്‍ സുരക്ഷാ കുഴലിലൂടെ സ്ട്രെച്ചറില്‍ ഓരോരുത്തരെയായി പുറത്തെത്തിക്കും.