ഡല്‍ഹി: സനാതന ധര്‍മ്മ പരാമര്‍ശവുമായി ബന്ധപ്പെട്ട് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് സമന്‍സ് അയച്ച് ബെംഗളൂരു കോടതി. മാര്‍ച്ച് നാലിന് നടക്കാനിരിക്കുന്ന വിചാരണയ്ക്ക് നേരിട്ട് ഹാജരാകണമെന്നാണ് ബംഗളൂരുവിലെ എംപി/എംഎല്‍എ കോടതിയുടെ നിര്‍ദ്ദേശം.
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനായ ഉദയനിധി കഴിഞ്ഞ വര്‍ഷം സനാതന ധര്‍മ്മത്തെ ഡെങ്കിപ്പനിയോടും മലേറിയയോടും ഉപമിച്ച് വിവാദം സൃഷ്ടിച്ചിരുന്നു.
2023 സെപ്റ്റംബറില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍ സംസാരിക്കുന്നതിനിടെയാണ് സനാതന ധര്‍മ്മം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും അത് ഉന്മൂലനം ചെയ്യണമെന്നും മന്ത്രി പറഞ്ഞത്. ബെംഗളൂരു സ്വദേശിയായ പരമേഷ് നല്‍കിയ പരാതിയിലാണ് സമന്‍സ്.
രാമക്ഷേത്രം ഉദ്ഘാടനം ചെയ്തതോടെ ഹിന്ദു ധര്‍മ്മത്തെക്കുറിച്ചുള്ള ഭക്തിയും അവബോധവും വര്‍ധിച്ചു. ഇത്തരമൊരു പ്രസ്താവന ഹിന്ദു ധര്‍മ്മം പിന്തുടരുന്നവരുടെയും വിവിധ മതങ്ങളില്‍ നിന്നുള്ളവരുടെയും വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നായിരുന്നു പരമേഷ് നല്‍കിയ പരാതിയില്‍ പറയുന്നത്.
അതേസമയം തന്റെ പ്രസ്താവനയ്ക്ക് തിരിച്ചടി നേരിട്ടെങ്കിലും സനാതന ധര്‍മ്മത്തെ എക്കാലവും എതിര്‍ക്കുമെന്ന് പറഞ്ഞ് ഉദയനിധി സ്റ്റാലിന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.
എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള തന്റെ പരാമര്‍ശങ്ങള്‍ വളച്ചൊടിച്ചെന്ന് ഉദയനിധി ആരോപിച്ചു. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി തന്റെ പ്രസംഗം തെറ്റായി ചിത്രീകരിച്ചു.
ഞാന്‍ വംശഹത്യക്ക് ആഹ്വാനം ചെയ്തതായി അദ്ദേഹം പറഞ്ഞു. എന്റെ പ്രസ്താവന രാജ്യം മുഴുവന്‍ ചര്‍ച്ചയാക്കി. മാപ്പ് പറയണമെന്ന് എന്നോട് ആവശ്യപ്പെട്ടെങ്കിലും സ്റ്റാലിന്റെ മകനും കരുണാനിധിയുടെ ചെറുമകനുമായതിനാല്‍ ഞാന്‍ മാപ്പ് പറയില്ല.
അവരുടെ പ്രത്യയശാസ്ത്രം എന്താണോ അതാണ് ഞാന്‍ പിന്തുടരുന്നതെന്നും ഉദയനിധി പറഞ്ഞു. ഞായറാഴ്ച കരൂര്‍ ജില്ലയില്‍ നടന്ന യൂത്ത് കേഡര്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.