ഡല്‍ഹി: സമൂഹത്തെ ഭീഷണിപ്പെടുത്തുന്നവർക്ക് മരണം ഉറപ്പെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുറ്റവാളികളുടെ ജീവിതം ദുസ്സഹമാക്കും എന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
സമൂഹത്തിന്റെ സുരക്ഷയ്‌ക്ക് ഒരാൾ ഭീഷണിയാണെങ്കിൽ അയാളുടെ അന്ത്യകർമ്മവും ഉറപ്പാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. വെള്ളിയാഴ്ച അലിഗഢിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏപ്രിൽ 26ന് നടക്കുന്ന രണ്ടാം ഘട്ടത്തിൽ അലിഗഢിൽ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സതീഷ് കുമാർ ഗൗതമിനെയാണ് ബിജെപി രംഗത്തിറക്കിയത്.
ഉത്തർപ്രദേശിൽ രാത്രിയിൽ സ്ത്രീകൾക്കും വ്യവസായികൾക്കും സുരക്ഷിതമായി വീടിന് പുറത്തിറങ്ങാൻ കഴിയുമെന്ന് ആരും കരുതിയിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
"കുറ്റവാളികൾക്കൊന്നും സംഭവിക്കില്ലെന്നാണ് നേരത്തെ ആളുകൾ കരുതിയിരുന്നത്.. പക്ഷേ, കുറ്റവാളികളുടെ ജീവിതം ദുസ്സഹമാക്കും' എന്നാണ് ഞാൻ പറഞ്ഞത്. ഞങ്ങൾ കുറച്ച് സംസാരിക്കുകയും കൂടുതൽ ഫലം നൽകുകയും ചെയ്യും." യോഗി പറഞ്ഞു.
'ഞങ്ങൾ രാമനെ കൊണ്ടുവന്നത് മാത്രമല്ല, പെൺമക്കളുടെയും വ്യവസായികളുടെയും സുരക്ഷയ്ക്കായി അവരെ ഭീഷണിപ്പെടുത്തുന്നവർക്ക് അന്ത്യ കർമ്മങ്ങൾ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്' യോഗി ആദിത്യനാഥ് പറഞ്ഞു.
രാജ്യത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച യോഗി ആദിത്യനാഥ്, മൂന്നാം തവണയും അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ, ആദ്യ മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും പറഞ്ഞു.