ബ്രസീൽ : മരിച്ചയാളുമായി ബാങ്കിലെത്തി വായ്പയെടുക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. ബ്രസീലിയന്‍ നഗരമായ റിയോ ഡി ജനൈറോയിലാണ് സംഭവം. എറിക ഡിസൂസ വിയേര എന്ന യുവതിയാണ് 68-കാരനായ പൗലോ റോബര്‍ട്ടോ ബ്രാഗ എന്നയാളുടെ മൃതദേഹം വീല്‍ചെയറിലിരുത്തി ബാങ്കിലെത്തിയത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ പേരില്‍ 17,000 ബ്രസീലിയന്‍ റിയാല്‍ (ഏകദേശം 2.69 ലക്ഷം രൂപ) വായ്പയെടുക്കാനായിരുന്നു ശ്രമം.
പൗലോ റോബര്‍ട്ടോയുടെ ബന്ധുവാണെന്നും പരിചാരകയാണെന്നും അവകാശപ്പെട്ടാണ് യുവതി ബാങ്കിലെത്തിയത്. പൗലോ വീല്‍ചെയറിലായിരുന്നു. തുടര്‍ന്ന് ബാങ്കിലെ നടപടിക്രമങ്ങളനുസരിച്ച് പൗലോ ഒപ്പിടേണ്ട ഘട്ടമെത്തിയപ്പോഴാണ് ജീവനക്കാര്‍ക്ക് സംശയം തോന്നിയത്. വീല്‍ചെയറിയിലിരിക്കുന്ന വയോധികന്‍ പിറകിലോട്ട് ചാഞ്ഞിരിക്കുന്നതും പിന്നീട് യുവതി തലയില്‍ താങ്ങിപ്പിടിക്കുന്നതും കണ്ടതോടെ സംശയം ബലപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയും മെഡിക്കല്‍സംഘം പരിശോധന നടത്തുകയും ചെയ്തതോടെയാണ് വയോധികന്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് മരിച്ചിരുന്നതായി സ്ഥിരീകരിച്ചത്.
വയോധികന്റെ മരണം സംഭവിച്ചെന്ന് ബോധ്യമായിട്ടും ഇദ്ദേഹത്തിന്റെ പേരില്‍ വായ്പയെടുത്ത് പണം കൈക്കലാക്കാനാണ് യുവതി ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. വീല്‍ചെയറില്‍ വയോധികന്റെ മൃതദേഹവുമായെത്തി യുവതി രേഖകളില്‍ ഒപ്പിടാന്‍ ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.