Advertisment

കോവിഡ് ബാധിച്ച്  ആശുപത്രിയില്‍ കിടക്കേണ്ടിവന്നിട്ടും  ഇന്‍ഷുറന്‍സ് തുക നിരസിച്ചു; പരാതിക്കാരന് രണ്ടരലക്ഷവും  35,000 രൂപ നഷ്ടപരിഹാരവും നല്‍കാന്‍ വിധി

അങ്കമാലി സ്വദേശി ജി.എം. ജോജോയുടെ പരാതിയില്‍ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെയാണ് വിധി.

New Update
66

കൊച്ചി: കോവിഡ് ബാധിച്ച് 72 മണിക്കൂറില്‍ കൂടുതല്‍ ആശുപത്രിയില്‍ കിടക്കേണ്ടിവന്നിട്ടും ഇന്‍ഷുറന്‍സ് തുക നിരസിച്ചതിന് പരാതിക്കാരന് രണ്ടരലക്ഷം രൂപയും 35,000 രൂപ നഷ്ടപരിഹാരവും നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം. അങ്കമാലി സ്വദേശി ജി.എം. ജോജോയുടെ പരാതിയില്‍ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെയാണ് വിധി.

Advertisment

പരാതിക്കാരനും കുടുംബവും പത്തുവര്‍ഷമായി ആരോഗ്യ ഇന്‍ഷുറന്‍സും 2020ല്‍ കൊറോണ രക്ഷക് പോളിസിയും എടുത്തവരാണ്. കോവിഡ് ബാധിച്ച് 72 മണിക്കൂര്‍ ആശുപത്രിയില്‍ കിടന്നാല്‍ രണ്ടരലക്ഷം രൂപ ഇന്‍ഷുറന്‍സ് തുക ലഭിക്കുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. 

2021 ഏപ്രിലില്‍ ജോജോയും ഭാര്യയും കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സതേടി. എന്നാല്‍, ഇന്‍ഷുറന്‍സ് തുകയ്ക്കായി  ഇവര്‍ നല്‍കിയ അപേക്ഷ സാങ്കേതികകാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കമ്പനി തള്ളിക്കളഞ്ഞു. ഇതോടെ ദമ്പതികള്‍ ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാന് പരാതി നല്‍കുകയായിരുന്നു.  

ഭാര്യക്ക് രണ്ടരലക്ഷം രൂപ ഓംബുഡ്‌സ്മാന്‍ അനുവദിച്ചെങ്കിലും ജോജോയ്ക്ക് നിരാകരിച്ചു. എന്നാല്‍, ജോജോയ്ക്കും കമ്പനി വാഗ്ദാനംചെയ്ത ഇന്‍ഷുറന്‍സ് തുകയ്ക്ക് അവകാശമുണ്ടെന്ന് ഡി.ബി. ബിനു പ്രസിഡന്റും വി. രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം വിധിക്കുകയായിരുന്നു.

 

Advertisment