ഡൽഹി : മലയാളികളുടെ പ്രിയ നടൻ നെടുമുടി വേണുവിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. നെടുമുടി വേണുവിന്റെ വേർപാട് സിനിമയ്‌ക്കും സാംസ്‌കാരിക ലോകത്തിനും തീരാ നഷ്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നെടുമുടി വേണു ഒട്ടേറെ കഴിവുകളുള്ള വെദഗ്ധ്യമുള്ള നടനാണ്. അദ്ദേഹം ഒരു എഴുത്തുകാരനായിരുന്നു. നാടകത്തിലും അഭിനിവേശമുള്ള വ്യക്തിയാണ് നെടുമുടിയെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ദിവസം കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് നെടുമുടി വേണു ലോകത്തോട് വിടപറഞ്ഞത്.ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ സ്‌കൂൾ അദ്ധ്യാപകനായിരുന്ന പി.കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആൺമക്കളിൽ ഇളയ മകനായി 1948 മെയ് 22നാണ് കെ. വേണുഗോപാലൻ എന്ന നെടുമുടി വേണു ജനിച്ചത്.
വിദ്യാഭ്യാസ കാലത്ത് സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. നാടക കളരിയിൽ നിന്നാണ് നെടുമുടി സിനിമയിൽ എത്തിയത്. ഭരതന്റെ ആരവം, പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ , തകര എന്നീ സിനിമകൾ നെടുമുടി വേണുവിന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായി. ഇതുവരെ അഞ്ഞൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്