വെല്ലിംഗ്ടണ്‍: ന്യൂസിലന്റിൽ മുസ്ലീം പള്ളി ആക്രമിച്ച കേസിലെ പ്രതിക്ക് പരോളില്ലാതെ ആജീവനാന്ത തടവ്. ഇതാദ്യമായാണ് ന്യൂസിലന്റിൽ ഇത്ര വലിയ ശിക്ഷ വിധിക്കുന്നത്.
29 കാരനായ ബ്രന്റൺ ടറന്റ് എന്ന ഓസ്ട്രേലിയൻ സ്വദേശിയാണ് കേസിലെ പ്രതി. പ്രതി ചെയ്ത ക്രൂരതയ്ക്ക് എന്ത് ശിക്ഷ നൽകിയാലും മതിയാകില്ലെന്നായിരുന്നു ശിക്ഷ വിധിച്ചുകൊണ്ട് കോടതി വ്യക്തമാക്കിയത്.
ഇയാൾ യാതൊരു വിധ ദയയും അർഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. 2019 മാർച്ചിലാണ് ന്യൂസിലന്റിലെ ക്രൈസ്റ്റ് ചർച്ചിൽ രണ്ട് മുസ്ലീം പള്ളികളിൽ വെള്ളിയാഴ്ച്ച നമസ്കാരം നടക്കുന്ന വേളയിൽ വെടിവെപ്പ് നടന്നത്.
വെടിവെപ്പിന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ ലൈവായി ഇടുകയും ചെയ്തിരുന്നു. 51 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
മൂന്ന് ദിവസം മുമ്പാണ് കേസിൽ പ്രതിയുടെ വിചാരണ ആരംഭിച്ചത്. വിധി കേള്‍ക്കാനായി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോടതി പരിസരത്ത് എത്തിയിരുന്നത്.
ശിക്ഷാ വിധി പ്രഖ്യാപിക്കുമ്പോൾ പ്രതിയും കോടതിയിലുണ്ടായിരുന്നു. വിധിയെ എതിർക്കുന്നില്ലെന്ന് ഇയാൾ കോടതിയിൽ വ്യക്തമാക്കി.
രണ്ട് പള്ളികൾ ആക്രമിച്ച ശേഷം മൂന്നാമത് അഷ്ബർട്ടൻ പള്ളിയേയും പ്രതി ലക്ഷ്യമിട്ടിരുന്നു. ഇവിടേക്ക് പോകുന്ന വഴിയാണ് ഇയാൾ പിടിക്കപ്പെട്ടത്.
ഒരു വർഷം മുമ്പ് തന്നെ ബ്രന്റൺ ആക്രമണം ആസൂത്രണം ചെയ്തിരുന്നതായി പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
ആക്രമണത്തിന് മുമ്പ് തന്നെ ഡ്രോൺ അടക്കമുള്ളവ ഉപയോഗിച്ച് പള്ളിയുടെ ഘടനയും വഴികളും മനസ്സിലാക്കി. എആർ-15എസ് അടക്കം ആറ് തോക്കുകളുമായാണ് ഇയാൾ പള്ളികളിലെത്തിയത്.
പ്രതി ഇനി ഒരിക്കലും പുറംലോകം കാണരുതെന്നായിരുന്നു കോടതി വിധിയെ സ്വാഗതം ചെയ്ത് ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആർഡന്റെ പ്രതികരണം.