ദില്ലി: നിർഭയ കേസിൽ ശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ പ്രതികള്‍ ദില്ലി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയേക്കും . മരണവാറണ്ട് സ്റ്റേ ചെയ്യാനാകില്ല എന്ന് കോടതി നിലപാട് വ്യക്തമാക്കി . ഹര്‍ജിക്കാര്‍ക്ക് പുതിയതായി എന്തെങ്കിലും രേഖകള്‍ ഹാജരാക്കാന്‍ ഉണ്ടോ എന്ന് കോടതി ചോദിച്ചു .
അതില്ലെന്നു അഭിഭാഷകന്‍ പറഞ്ഞതോടെ എങ്കില്‍ കോടതിയുടെ സമയം വെറുതെ കളയരുതെന്നായിരുന്നു കോടതിയുടെ മറുപടി. പുലര്‍ച്ചെ വരെ വാദിച്ചാലും എഴുതിയ വിധി തിരുത്തില്ലെന്ന് കോടതി പറഞ്ഞു . എന്നിട്ടും വാദം നിര്‍ത്താന്‍ അഭിഭാഷകന്‍ തയ്യാറായിട്ടില്ല. അതിനിടെ രാത്രി 12.06 നു ഹര്‍ജി തള്ളി കോടതി ഉത്തരവ് പുറപ്പെടുവിച്ചു .
ഇതോടെ അവസാന ശ്രമം എന്ന നിലയില്‍ പ്രതികള്‍ രാത്രിതന്നെ സുപ്രീംകോടതിയില്‍ ഹർജി ഫയല്‍ ചെയ്തേക്കും . സുപ്രീംകോടതി രാത്രിതന്നെ ഹര്‍ജ്ജി പരിഗണിക്കും എന്നാണ് സൂചന. വധശിക്ഷ എന്ന നിലയില്‍ ശിക്ഷ നടപ്പിലാക്കാന്‍ മണിക്കൂറുകള്‍ മാത്രം എന്നിരിക്കെ കോടതി രാത്രി തന്നെ ഹര്‍ജ്ജി പരിഗണിക്കാനാണ് സാധ്യത. വധശിക്ഷ ആയതിനാല്‍ പിന്നീട് തിരുത്താന്‍ കഴിയില്ലാത്തതിനാലാണിത്.
മൂന്ന് തവണയാണ് വധശിക്ഷ നടപ്പാക്കേണ്ട തീയ്യതി മാറ്റിവച്ചത്. കുറ്റവാളികളെ നാളെ പുലർച്ചെ അഞ്ചരയ്ക്ക് തൂക്കിലേറ്റാൻ തിഹാർ ജയിൽ സജ്ജമായിക്കഴിഞ്ഞു. നാല് കുറ്റവാളികളുടെയും ദയാഹർജിയും തിരുത്തൽ ഹർജിയും തള്ളിയതാണെങ്കിലും അവസാന നിമിഷവും ശിക്ഷ സ്റ്റേ ചെയ്യണമെന്ന അപേക്ഷകൾ കോടതിക്ക് മുമ്പിൽ എത്തിയിരിക്കുന്നു.
വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിംഗ് നൽകിയ ഹർജികൾ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. നാല് പേർക്കുമുള്ള തൂക്കുകയർ തയ്യാറാക്കി ആരാച്ചാർ പവൻ കുമാർ രണ്ട് ദിവസമായി തിഹാർ ജയിലിലുണ്ട്. ഡമ്മി പരീക്ഷണവും വിജയകരമായി നടന്നു. സി സി ടി വി ക്യാമറയിലൂടെ നാല് പേരുടേയും നീക്കങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്