മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഋഷഭ് പന്ത്, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, നവ്ദീപ് സെയ്‌നി, പൃഥി ഷാ എന്നിവര്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി വിവാദത്തിന് കാരണമായ ട്വീറ്റ് നടത്തിയ ആരാധകന്‍ രംഗത്ത്.
ഋഷഭ് പന്ത് തന്നെ കെട്ടിപ്പിടിച്ചിട്ടില്ലെന്നും, ഒരു ആവേശത്തിൽ അങ്ങനെ എഴുതിപ്പോയതാണെന്നും ആരാധകന്‍ നവൽദീപ് സിങ് വിശദീകരിച്ചു. ‘ഋഷഭ് പന്ത് ഒരു ഘട്ടത്തിലും എന്നെ കെട്ടിപ്പിടിച്ചിട്ടില്ല. അത് ഒരു ആവേശത്തിൽ പറഞ്ഞുപോയതാണ്. കൃത്യമായ സാമൂഹിക അകലം പാലിച്ചുതന്നെയാണ് ഞങ്ങൾ ഇടപെട്ടത്. തെറ്റിദ്ധാരണയ്ക്ക് കാരണമായതിൽ ഖേദിക്കുന്നു’ – നവൽദീപ് സിങ് ട്വിറ്ററിൽകുറിച്ചു.
കഴിഞ്ഞ ദിവസം മെൽബണിലെ ഒരു റസ്റ്ററന്റിൽവച്ച് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുമായി കണ്ടുമുട്ടിയെന്ന് വിവരിച്ച് നവൽദീപ് സിങ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പുകളും ചിത്രങ്ങളുമാണ് വിവാദത്തിന് കാരണമായത്. മെൽബണിലെ ഒരു റസ്റ്ററന്റിൽവച്ച് ഇന്ത്യൻ താരങ്ങളിൽ ചിലരെ കണ്ടെന്നും അവരുടെ ഭക്ഷണത്തിന്റെ ബിൽ താനാണ് അടച്ചതെന്നും നവൽദീപ് സിങ് ട്വീറ്റ് ചെയ്തിരുന്നു.
ബിൽ അടച്ച വിവരമറിഞ്ഞെത്തിയ താരങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഋഷഭ് പന്ത് തന്നെ ആശ്ലേഷിച്ചതായും ഇയാൾ ട്വിറ്ററിൽ കുറിച്ചിരുന്നു. ഇത് ബയോ–സെക്യുർ ബബിൾ സംവിധാനത്തിന്റെ ലംഘനമാണെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് ആരാധകന്റെ വിശദീകരണം.