ന്യൂഡൽഹി: അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ശരീരത്തിൽ വിഷാംശം ഒന്നും കണ്ടെത്താനായില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്.
എയിംസ് സംഘം പുനഃപരിശോധിച്ച ശേഷം സിബിഐക്ക് സമർപ്പിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും ആന്തരാവയവങ്ങളുടെ പരിശോധനാ ഫലത്തിന്റെയും റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൂപ്പർ ആശുപത്രിയുടെ റിപ്പോർട്ട് പുനഃപരിശോധിക്കുമെന്നും പോസ്റ്റ്മോർട്ടം സമയത്ത് മോർച്ചറിയിൽ വെളിച്ചക്കുറവുണ്ടായിരുന്നു എന്നും എയിംസ് റിപ്പോർട്ടിൽ പറയുന്നു.
സെപ്റ്റംബർ 7നാണ് സുശാന്തിന്റെ ആന്തരാവയവങ്ങളുടെ പരിശോധനയും നടത്തുമെന്ന് എയിംസ് അറിയിച്ചത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കണ്ടെത്തലുകളിൽ എയിംസും സിബിഐയും യോജിക്കുന്നുണ്ടെങ്കിലും കൂടുതൽ ചർച്ചകൾ ആവശ്യമാണെന്ന് എയിംസ് ഫൊറൻസിക് മെഡിക്കൽ ബോർഡ് ചെയർമാൻ ഡോ.സുധീർ ഗുപ്ത പറഞ്ഞു. ചില കാര്യങ്ങളുടെ നിയമവശങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ടെന്നും ഇതു തികച്ചും നിർണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.