ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയും മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയും തനിക്ക് ശത്രുക്കളല്ലെന്ന് ജനതാദൾ-എസ് (ജെ.ഡി.എസ്.) ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ. സംസ്ഥാനത്തെ ബി.ജെ.പി. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കില്ലെന്ന പരാമർശത്തിനു പിന്നാലെ, രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളും മിത്രങ്ങളുമില്ലെന്നും ദേവഗൗഡ വ്യക്തമാക്കി. സർക്കാരിന് പിന്തുണയറിയിച്ച് എച്ച്.ഡി. ദേവഗൗഡ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയെ ഫോണിൽ ബന്ധപ്പെട്ടുവെന്ന റിപ്പോർട്ടുണ്ടായിരുന്നു.
ഇരുനേതാക്കളും ഇത് നിഷേധിച്ചിട്ടുണ്ട്. അതെ സമയം ബി.ജെ.പി.-ജെ.ഡി.എസ്. ധാരണയെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി. മുൻമുഖ്യമന്ത്രി എച്ച.ഡി. കുമാരസ്വാമിയുടെയും ദേവഗൗഡയുടെയും പരാമർശങ്ങൾ ഇതിനു തെളിവാണെന്നും സിദ്ധരാമയ്യ ആരോപിച്ചു. യെദ്യൂരപ്പയുമായി ഇവർ രഹസ്യധാരണയുണ്ടാക്കിയെന്നാണ് അറിയുന്നത്. ബി.ജെ.പി.യെ പിന്തുണയ്ക്കുന്നതോടെ ജെ.ഡി.എസിന്റെ മുഖം വ്യക്തമാകുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
പാർട്ടി എം.എൽ.എ.മാർ ബി.ജെ.പി.യിലേക്ക് ചേക്കേറുമെന്ന് ഭയമുള്ളതിനാലാണ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കില്ലെന്ന് കുമാരസ്വാമി പറയുന്നത് -സിദ്ധരാമയ്യ ആരോപിച്ചു.കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യസർക്കാരിന്റെ പതനത്തിനുകാരണം മുഖ്യമന്ത്രിയാകാനുള്ള ചിലരുടെ അത്യാഗ്രഹമാണെന്ന് കുമാരസ്വാമിയും തിരിച്ചടിച്ചു.