ജിദ്ദ: ജൂലായ് അവസാന ദിവസങ്ങളില്‍ ആരംഭിക്കുന്ന 2020 ലെ (ഹിജ്റാബ്ദം 1441) ലെ വിശുദ്ധ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സൗദി ഹജ്ജ് - ഉംറാ മന്ത്രാലയം രജിസ്‌ട്രേഷൻ ആരംഭിച്ചു. ഇന്ന് (തിങ്കളാഴ്ച, ജൂലൈ ആറ്) ആരംഭിച്ച രജിസ്‌ട്രേഷൻ ജൂലൈ പത്ത് (ദുൽഖഅദ പത്തൊമ്പത്) വരെ തുടരും.
"ഹജ്ജ് വില്ലിംഗ്‌നസ് അപേക്ഷ" സമർപ്പിക്കുന്നതിനായി ഓൺലൈൻ സൈറ്റ് ഏർപ്പെടുത്തിയിട്ടുണ്ട് (സൈറ്റ് വിലാസം താഴെ). കൊറോണയുടെ ഭീഷണി നിലനിൽക്കുന്നതിനാൽ കണിശമായ പ്രത്യേക ആരോഗ്യ, മുൻകരുതൽ നടപടികളോയും ഉപാധികളോടെയുമായിരിക്കും ഈ വർഷത്തെ ഹജ്ജ് അനുമതി. മിനായിലെ കല്ലെറിയൽ കർമത്തിൽ ഉപയോഗിക്കുന്നതിന് അണുമുക്തമായ ചെറുകല്ലുകൾ വിതരണം ചെയ്യും എന്ന് തുടങ്ങി ഹജ്ജുമായി ബന്ധപ്പെടുന്ന പ്രത്യേക നിയന്ത്രങ്ങളും മുൻകരുതലുകളും ഉൾപ്പെടുന്ന പ്രത്യേക മാർഗനിർദേശങ്ങൾ കഴിഞ്ഞ ദിവസം സൗദി അധികൃതർ പ്രസിദ്ധീകരിച്ചിരുന്നു.
അതേസമയം, ഹജ്ജിൽ പങ്കെടുക്കാൻ താല്പര്യം കാണിച്ചു കൊണ്ടുള്ള അപേക്ഷകൾ ഈ മാനദണ്ഡങ്ങളും നിയന്ത്രങ്ങളുമായി ചേർന്ന് വരുന്നുണ്ടോ അന്നതുൾപ്പെടെയുള്ള അപേക്ഷകളി ന്മേലുള്ള ഫലം ജൂലൈ 12 ന് (ദുൽഖഅദ ഇരുപത്തിയൊന്ന്) പ്രസിദ്ധീകരിക്കുമെന്നും തീർത്ഥാടന മന്ത്രാലയം വെളിപ്പെടുത്തി.
മഹാമാരിയുടെ പശ്ചാത്തലത്തിൽ സൗദി പൗരന്മാർക്കും നിലവിൽ സൗദിയിൽ കഴിയുന്ന പ്രവാസികൾക്കും മാത്രം പരിമിതപ്പെടുത്തിയിരിക്കുകയാണ് ഈ വർഷത്തെ ഹജ്ജ്. സ്വദേശികളും പ്രവാസികളും ഉൾപ്പെടെ പരമാവധി പതിനായിരം പേർക്ക് മാത്രമായിരിക്കും വിശുദ്ധ തീർത്ഥാടനത്തിനുള്ള സൗകര്യം. സൗദി പൗരന്മാർക്കുള്ള രജിസ്‌ട്രേഷൻ ആരംഭിക്കാനിരിക്കുന്നതേയുള്ളൂ.
ഹജ്ജിന് പ്രവാസികൾക്കുള്ള അപേക്ഷാ സൈറ്റ്:
https://localhaj.haj.gov.sa/LHB/pages/home.xhtml?dswid=-6927