ഡൽഹി : വിവിധ സംസ്ഥാനങ്ങളിൽ നിന്നും നഴ്സിങ് പഠനം പൂർത്തിയാക്കി അതാത് സംസ്ഥാന നഴ്സിംഗ് കൗണ്സിലിന്റെ രെജിസ്ട്രേഷൻ സെർട്ടിഫിക്കറ്റുമായി ഡൽഹിയിൽ സ്വകാര്യ ആശുപത്രികളിൽ ജോലിയിൽ പ്രവേശിക്കുവാൻ ഡൽഹി നഴ്സിംഗ് കൗൺസിൽ രെജിസ്ട്രേഷന് അപേക്ഷ നൽകാനെത്തിയ നഴ്സുമാരെ ഡൽഹി നഴ്സിംഗ് കൗൺസിൽ ഉദ്യോഗസ്ഥർ അശാസ്ത്രീയമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി നട്ടം തിരിച്ചു.
നഴ്സിംഗ് പഠിച്ച സ്ഥാപനത്തിന്റെ പിൻ കോഡ് INC വെബ്സൈറ്റിൽ ഉള്ള പിൻ കോഡുമായി വ്യത്യസ്തമാണ് , അതിനാൽ INC യിൽ നിന്നും അഞ്ഞൂറ് രൂപ പണമടച്ചു NOC വാങ്ങി നൽകിയാൽ മാത്രമേ രെജിസ്ട്രേഷൻ നടപടികൾ ആരംഭിക്കാനാവൂ എന്ന് ഡൽഹി നഴ്സിംഗ് കൗൺസിൽ അധികൃതർ നഴ്സുമാരെ അറിയിച്ചു. എന്നാൽ പണമടച്ചു NOC യ്ക്ക് വേണ്ടി INC യിൽ അപേക്ഷ നൽകിയ നഴ്സുമാർക്ക് INC നൽകിയ മറുപടി NOC ലഭിക്കുവാൻ കുറഞ്ഞത് ഒരു മാസമെങ്കിലും എടുക്കും എന്നാണ്.
കേരളത്തിൽ നിന്നും ഡൽഹിയിലെത്തി രെജിസ്ട്രേഷൻ ലഭിക്കാത്തതു മൂലം ജോലിയിൽ പ്രവേശിക്കുവാൻ കഴിയാതെ കഴിഞ്ഞ രണ്ടാഴ്ച്ചയായി നഴ്സുമാർ ബുദ്ധിമുട്ടുകയായിരുന്നു.
സുപ്രീം കോടതി വിധി പ്രകാരം INC യ്ക്കു നിയമപരമായി സംസ്ഥാന കൗൺസിലിന് മേൽ യാതൊരു അധികാരവും ഇല്ലാത്ത സാഹചര്യത്തിൽ സർട്ടിഫിക്കറ്റ് അംഗീകൃതമാണ് എന്ന് സ്ഥിരീകരിക്കുവാൻ ഡൽഹി നഴ്സിംഗ് കൌൺസിൽ അതത് സംസ്ഥാന കൗണ്സിലുകളെ ബന്ധപെട്ടു രജിസ്ട്രേഷൻ നടപടിക്രമം നടപ്പിലാക്കേണ്ടതിന് പകരം ഡൽഹി നഴ്സിംഗ് കൗൺസിൽ അന്യമായി നഴ്സുമാരെ വലയ്ക്കുകയായിരുന്നു.
യു എൻ എ യുടെ അവസരോചിതമായ ഇടപെടൽ മൂലം നഴ്സുമാർക്ക് നീതി ലഭിച്ചു.
നഴ്സുമാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കേണ്ട ഡൽഹി നഴ്സിംഗ് കൗൺസിൽ അകാരണമായി നഴ്സുമാരെ ദുരിതത്തിലാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്ന് യു എൻ എ ഡൽഹി അധ്യക്ഷൻ റിൻസ് ജോസഫ് ആരോപിച്ചു. കൗൺസിലിന്റെ നിരുത്തരവാദപരമായ സമീപനം ഡൽഹി ആരോഗ്യ സെക്രട്ടറിയെ നേരിൽ കണ്ട് അറിയിക്കുമെന്ന് സംസ്‌ഥാന കോർഡിനേറ്റർ ജോഷി മാത്യു പറഞ്ഞു.