കോഴിക്കോട്: പ്രശസ്ത കായിക പരിശീലകനായ ഒ.എം.നമ്പ്യാര്‍ അന്തരിച്ചു. പി.ടി.ഉഷയുടെ കോച്ചായിരുന്നു. രാജ്യം പദ്മശ്രീയും ദ്രോണാചാര്യ പുരസ്‌കാരവും നല്‍കി ആദരിച്ച വ്യക്തിയാണ്. ദീർഘ നാളുകളായി രോഗബാധിതനായി കിടപ്പിലായിരുന്നു.
ആദ്യത്തെ ദ്രോണാചാര്യപുരസ്കാര ജേതാവാണ് ഒ.എം നമ്പ്യാര്‍. കോളജ് പഠനകാലത്ത് അത്‌ലറ്റിക്സിൽ മികവു കാണിച്ച നമ്പ്യാർ 1955ൽ എയർഫോഴ്‌സിൽ ജോലിയിൽ പ്രവേശിച്ചു. സർവീസസ് താരമായി ദേശീയ മീറ്റുകളിൽ മിന്നിയ അദ്ദേഹം ട്രാക്കിൽ നിന്നു വിരമിച്ച ശേഷം പരിശീലകനായി.
ജി.വി. രാജയാണ് നമ്പ്യാരെ സ്പോർട്സ് കൗൺസിലിലേക്കു കൊണ്ടു വരുന്നത്. 1976ൽ കണ്ണൂർ സ്പോർട്സ് ഡിവിഷനിലേക്കുള്ള സിലക്‌ഷനിടെയാണ് നമ്പ്യാർ പി.ടി. ഉഷയെ കണ്ടെത്തുന്നത്. കായികരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി 2021ലാണ് അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്.