Advertisment

ലക്ഷദ്വീപിന് ഐക്യദാർഢ്യവും കേന്ദ്ര നയത്തിനെതിരെ പ്രതിഷേധവും രേഖപ്പെടുത്തി ജിദ്ദയിൽ സംഗമം

New Update

publive-image

Advertisment

ജിദ്ദ: കൊറോണാ മഹാമാരി ലോക രാജ്യങ്ങളിലും നമ്മുടെ രാജ്യത്തും മരണങ്ങൾ വിതക്കുമ്പോഴും തങ്ങളുടെ രഹസ്യ അജണ്ട രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പിലാക്കാൻ മാത്രമാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും കൊറോണക്കെതിരെ ശരിയായ രീതിയിൽ ചികിത്സാ സാഹചര്യം ഉണ്ടാക്കാൻ പോലും ശ്രമിക്കാതെ സാഹചര്യം മുതലെടുത്ത് സമൂഹത്തിനിടയിൽ അരക്ഷിതാവസ്ഥയും സമാധാനക്കേടും ഉണ്ടാക്കുകയാണ് ഇന്ത്യാ രാജ്യം ഭരിക്കുന്ന ബി ജെ പി സർക്കാർ ചെയ്യുന്നത് എന്നും തികച്ചും വ്യസനകരവും ദുഃഖകരവുമായ വസ്തുതയാണ്.

ലക്ഷദ്വീപിൽ ഈയടുത്തുണ്ടായ പ്രശ്നങ്ങൾ അതാണ് ചൂണ്ടിക്കാണിക്കുന്നത്. കേന്ദ്ര ഭരണ പ്രദേശമായ അവിടെ ബിജെപി സർക്കാർ നിക്ഷിപ്ത താത്പര്യങ്ങളോട് കൂടിയ ഇടപെടലുകൾ നടത്തുന്നു എന്നത് ഏറെ ആശങ്കാജനകമാണ്.

ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാനാണോ ബി ജെ പി സർക്കാർ സംഘ് പരിവാറിന്റെ സഹായത്തോടെയുള്ള ശ്രമം എന്ന് സംശയിക്കേണ്ടതുണ്ട് എന്ന് ഓ ഐ സി സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി സംഘടിപ്പിച്ച " ലക്ഷദ്വീപിന് ഐക്യാദാർഢ്യവും കേന്ദ്ര ഇടപെടലുകൾക്കെതിരെ പ്രതിഷേധ സംഗമവും" എന്ന പരിപാടിയിലെ പ്രാസംഗികർ അഭിപ്രായപ്പെട്ടു.

publive-image

2020 ഡിസംബറിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി അധികാരമേറ്റ ഗുജറാത്ത് മുൻ ആഭ്യന്തര സഹമന്ത്രി പ്രഫുൽ ഖോഡ പട്ടേൽ വ്യക്തമായ അജണ്ടകളോടെയാണ് സ്ഥാനാരോഹണം ചെയ്യപ്പെട്ടത്.

ഇന്ത്യയിൽ ഏറ്റവും കുറവ് കുറ്റകൃത്യങ്ങൾ നടക്കുന്ന ലക്ഷദ്വീപിൽ ലക്ഷദ്വീപിൽ ഗുണ്ടാ ആക്ട് നടപ്പിലാക്കിയതിന്റെ പിന്നിലുള്ള അജണ്ടകൾ വ്യക്തമാക്കുന്ന ചെയ്തികളാണ് ദ്വീപ് നിവാസികൾ പിന്നീട് കണ്ടതും അനുഭവിച്ചതും.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ചു കൊണ്ട് എല്ലാ അധികാരങ്ങളും അഡ്മിനിസ്ട്രേറ്ററുടെ കീഴിൽ കൊണ്ട് വന്ന് ഒരു ഏകാധിപത്യം നടപ്പിലാക്കുകയാണ്.

കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന വളരെയധികം ദ്വീപ് നിവാസികളെ പിരിച്ചു വിട്ടുകൊണ്ട് പുറത്ത് നിന്നുള്ളവർക്ക് സാധ്യതകൾ തുറന്ന് കൊടുക്കുന്ന ദ്വീപുകാർക്ക്‌ വരുമാനം ഇല്ലാതാക്കിയതിന്റെ പിന്നിലുള്ള ലക്‌ഷ്യം മനസിലാക്കാവുന്നതാണ്.

മൽസ്യബന്ധനം മുഖ്യ തൊഴിലും വരുമാനമാർഗവുമായ ദ്വീപിൽ മത്സ്യത്തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചു മാറ്റിയതിലൂടെ എന്ത് സന്ദേശമാണ് അഡ്മിനിസ്ട്രേറ്റർ നൽകിയത് ?

ഈയടുത്ത കാലം വരെ ഒരൊറ്റ കോവിഡ് രോഗിയും ഇല്ലാതിരുന്ന ദ്വീപിൽ പ്രോട്ടോകോളുകൾ അട്ടിമറിച്ച് ടി പി ആർ 60 ആയതിന്റെ ഉത്തരവാദി പുതിയ അഡ്മിനിസ്ട്രേറ്റർ മാത്രമാണ്.

മദ്യരഹിത പ്രദേശമായിരുന്ന ദ്വീപിൽ ടൂറിസത്തിന്റെ പേരും പറഞ്ഞ് ബാറുകൾ അനുവദിക്കുന്നത് വഴി ദ്വീപ് നിവാസികളുടെ സാംസ്കാരികതയേയും, വിശ്വാസത്തെയും അവഹേളിക്കുകയാണ് .

ബീഫ് കഴിക്കുന്ന ആളുകൾ വൻ ഭൂരിപക്ഷമുള്ള ദ്വീപിൽ ബീഫ് നിരോധനം നടത്താൻ കാരണം മനസ്സിലാക്കാൻ പ്രയാസമില്ല.

കേരളവുമായാണ് ലക്ഷദ്വീപ് നിവാസികൾക്ക് വർഷങ്ങളായുള്ള ബന്ധം. ബേപ്പൂർ തുറമുഖത്തിന് ഉണ്ടായിട്ടുള്ള ബന്ധം വിച്ഛേദിക്കാൻ കാരണമെന്താണ് ? ഇപ്പോൾ എല്ലാ മംഗലാപുരം വഴി വേണമെന്ന് നിഷ്കര്ഷിച്ചത് കോർപ്പറേറ്റുകളുടെ താത്പര്യമല്ലേ എന്നും സംസാരിച്ചവർ സംശയം പ്രകടിപ്പിച്ചു.

മരണാസന്ന നിലയിലുള്ള രോഗികളെ ഉയർന്ന ചികിത്സ കിട്ടാൻ എയർ ആംമ്പുലൻസ് ഉപയോഗിക്കുന്നതിന് തടസമാക്കുന്ന നിയമം എന്തിനാണ്, അവരെ മരണത്തിന് വിട്ട് കൊടുക്കാനാണോ.

സർക്കാർ ഈ വിഷയത്തിൽ കാര്യക്ഷമമായി ഇടപെടേണ്ടതുണ്ട്. ഇത് വരെ ഒരു പ്രശ്നവും സംഭവിക്കാത്ത സമാധാനവും, സാഹോദര്യവും, സാമുദായിക സഹവർത്തിത്വവും കളിയാടുന്ന ഒരു സമാധാനഭൂമിയാണ് ഇവിടെ നശിപ്പിക്കപ്പെടുന്നത്. കൂടുതൽ വഷളാകുന്നതിന് മുൻപേ ഇത് തടയേണ്ടതുണ്ട്.

ലക്ഷദ്വീപ് ജനതയുടെ സ്വത്വവും, സംസ്കാരവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ, എല്ലാ ജീവിത വ്യവഹാരങ്ങളിലും കേരളത്തെ ആശ്രയിച്ച് ജീവിക്കുന്ന ആ ജനതയെ ചേർത്തു പിടിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്.

അത് കൊണ്ട് തന്നെ ലക്ഷദ്വീപ് ജനതയുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കേണ്ടത് നമ്മുടെ കടമയാണ്, ധാർമികമായ ഉത്തരവാദിത്തമാണ് എന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഓ ഐ സി സി ആക്ടിംഗ് പ്രസിഡണ്ട് സാക്കിർ ഹുസൈൻ എടവണ്ണ അദ്ധ്യക്ഷത വഹിച്ചു.

അബൂബക്കർ അരിമ്പ്ര (കെ എം സി സി ), കിസ്മത്ത് മമ്പാട് ( നവോദയ ), പി പി റഹീം ( ന്യൂ ഏജസ് ), അബ്ദുൽ മജീദ് നഹ ( എം എസ, എസ ), പി വി മുഹമ്മദ് അശ്റഫ് ( എം ഇ എസ് ), ഉബൈദ് തങ്ങൾ ( ജിദ്ദാ ഇസ്‌ലാമിക് സെന്റർ), ശിഹാബ് സ്വലാഹി ( ഇസ്‌ലാഹി സെന്റർ മദീന റോഡ് ), ബഷീർ സാഹിബ് ( തനിമ), അബ്ദുൽ ഗഫൂർ ( അനസ് ബിൻ മാലിഖ് സെന്റർ), ബിജു ( മീഡിയാ ഫോറം), നിസാർ ഇരിട്ടി ( പ്രവാസി ജിദ്ദ), സലാഹ് കാരാടൻ ( ഇസ്‌ലാഹി സെന്റർ ഷറഫിയ), സിറാജ് ( ഓ ഐ സി സി ലക്ഷദ്വീപ്), അബ്ബാസ് ചെമ്പൻ , റഷീദ് കൊളത്തറ എന്നിവർ പ്രസംഗിച്ചു .

ജനറൽ സിക്രട്ടറി നൗഷാദ് അടൂർ സ്വാഗതവും ട്രഷറർ ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു.  നാസിമുദ്ദീൻ മണനാക്ക് , മുജീബ് മൂത്തേടം, ആസ്ഹാബ് വർക്കല, സിദ്ദീഖ് ചോക്കാട് എന്നിവർ നേതൃത്വം നൽകി

soudi news
Advertisment