തിരുവനന്തപുരം: 2018ലെ പ്രളയം മനുഷ്യനിര്‍മിതിമാണെന്ന് ശാസ്ത്രീയമായ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ യുഡിഎഫ് അധികാരത്തിലേറിയാല്‍ ഇതു സംബന്ധിച്ച് വിദഗ്ദ്ധരുടെ അഭിപ്രായം തേടി തുടര്‍നടപടി സ്വീകരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
പ്രളയം നിയന്ത്രിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഡാമുകളില്‍ ഉണ്ടായിട്ടും അതു പാലിക്കാതിരുന്നതും മുന്‍കരുതല്‍ സ്വീകരിക്കാതിരുന്നതുമാണ് പ്രളയം അതിരൂക്ഷമാക്കിയത് എന്ന ബാംഗ്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിന്റെ പഠന റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ അതീവ ഗുരുതരമാണ്.
സംസ്ഥാനത്തെ 54 ലക്ഷം പേരെ ഗുരുതരമായി ബാധിക്കുകയും 14 ലക്ഷം പേര്‍ ഭവനരഹിതരാകുകയും 433 പേര്‍ മരണമടയുകയും ചെയ്ത ഈ ദുരന്തത്തിന് ഉത്തരം പറയാന്‍ പിണറായി സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. കേരളംകണ്ട ഏറ്റവും വലിയ ഈ ദുരന്തം മനുഷ്യനിര്‍മ്മിതമാണെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഞെട്ടിപ്പിക്കുന്ന ശാസ്ത്രീയ തെളിവുകളാണ് റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്.
ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ (ഐ.ഐ.എസ്.സി) ഇന്റര്‍ ഡിസിപ്ലിനറി സെന്റര്‍ ഫോര്‍ വാട്ടര്‍ റിസര്‍ച്ച് അക്കൗണ്ടന്റ് ജനറലിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈ രംഗത്തെ പ്രഗത്ഭരായ പിപി മജുംദാര്‍, ഐഷ ശര്‍മ, ഗൗരി ആര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം. സ്ഥലങ്ങള്‍ നേരിട്ടു സന്ദര്‍ശിച്ചും പരമാവധി രേഖകള്‍ സമാഹരിച്ചും തയാറാക്കിയ 148പേജുള്ള റിപ്പോര്‍ട്ട് 2020 ജൂലൈയില്‍ എജിക്കു സമര്‍പ്പിച്ചു. കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ നിര്‍ദേശപ്രകാരമായിരുന്നു പഠനം.
കണ്ടെത്തലുകള്‍
1. റൂള്‍ കേര്‍വ് ഉപയോഗിച്ചില്ല: ഒരു വര്‍ഷത്തെ വിവിധ സമയങ്ങളില്‍ ഏതളവില്‍ ഡാമില്‍ ജലം സംഭരിക്കപ്പെടണം, അല്ലെങ്കില്‍ ഏതളവുവരെ ശൂന്യമായി ഡാമിടണം, എന്ന് വ്യക്തമാകുന്നതാണ് റൂള്‍ കേര്‍വ്. ഇത് ഡാം മാനേജ്‌മെന്റില്‍ വളരെ പ്രധാനമാണ്. മഴമാസങ്ങളില്‍ ജലനിരപ്പ് ഫുള്‍ റിസര്‍വോയര്‍ ലെവലിനേക്കാള്‍ താഴെ നിര്‍ത്തുമ്പോഴാണ് അധിക ജലത്തെ ഉള്‍ക്കൊള്ളാന്‍ പറ്റുന്നത്.
എന്നാല്‍ 2018ലെ പ്രളയ കാലത്ത് റിസെര്‍വോയറിന്റെ പ്രവര്‍ത്തനത്തിന് റൂള്‍ കേര്‍വ് ഉപയോഗിച്ചില്ല. ഇടുക്കി ഡാമിന് 1983 മുതല്‍ റൂള്‍ കേര്‍വ് നിലവിലുണ്ടെങ്കിലും അത് പാലിച്ചിട്ടില്ല. റൂള്‍ കേര്‍വ് പാലിച്ചിരുന്നുവെങ്കില്‍ പ്രളയം രൂക്ഷമായിരുന്ന ഓഗസ്‌റ് 14 മുതല്‍ 18 വരെ ഇടുക്കി ഡാമില്‍നിന്നു പുറത്തേക്കു വിട്ട വെള്ളത്തിന്റെ അളവ് വളരെ കുറയ്ക്കാന്‍ കഴിയുമായിരുന്നു.
308.13 എംസിഎം (മില്യന്‍ ക്യുബിക് മീറ്റര്‍) വെള്ളത്തിനു പകരം 467.51 എംസിഎം വെള്ളമാണ് പുറേത്തക്കു തള്ളിയത്. ഇതാണ് പ്രളയത്തിന്റെ ഒരു പ്രധാന കാരണം. റൂള്‍ കര്‍വ് പ്രകാരം ഇടുക്കി ഡാമില്‍ 1387.90 എംസിഎം വെള്ളമാണ് ഉണ്ടാകേണ്ടിയിരുന്നത്. യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നത് 1892.37 എംസിഎം ആണ്. ഇടമലയാറില്‍ 751.81 എംസിഎം വെള്ളം ഉണ്ടാകേണ്ടിയിരുന്നിടത്ത് യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നത് 1081.39 എംസിഎം വെള്ളം ആയിരുന്നു. രണ്ടിടത്തും എത്രയോ അധികമാണിത്.
2. ഫ്‌ളഡ് കുഷിന്‍ വിനിയോഗിച്ചില്ല: ഫുള്‍ റിസര്‍വോയര്‍ ലെവലിനും മാക്സിമം വാട്ടര്‍ ലെവലിനും ഇടക്കുള്ള സ്‌പേസിനെ ഫ്‌ളഡ് കുഷിന്‍ സംവിധാനം എന്നാണ് പറയുന്നത്. മഴക്കാലത്ത് അധികമായി ഒഴുകിയെത്തുന്ന വെള്ളം ഈ സ്ഥലത്താണ് സംഭരിക്കുന്നത്. എന്നാല്‍ ഇടുക്കി ഡാമില്‍ ഇത് പ്രളയകാലത്ത് ഉപയോഗിച്ചില്ല.
ഫ്ലഡ് കുഷിന്‍ അളവായ 110.42 എംസിഎം ഉപയോഗിച്ചിരുന്നെങ്കില്‍ ഡാമുകളില്‍ നിന്നും തുടക്കത്തില്‍ ജലം ഒഴുക്കിവിടുന്നത് ഒഴിവാക്കാമായിരുന്നു. ഇടമലയാര്‍ ഡാമിന്റെ കാര്യത്തിലും ഇത് ഉപയോഗിച്ചില്ല. ഇതും പ്രളയത്തിനു വഴിയൊരുക്കി.
3. മുന്നറിയിപ്പുകള്‍ ഉണ്ടായില്ല: മഴ മാസങ്ങളില്‍ കനത്ത മഴയ്ക്കും തുടര്‍ന്ന് അണക്കെട്ടുകളില്‍ വന്‍തോതില്‍ വെള്ളമെത്താനുള്ള സാധ്യതയുമാണ് ഉള്ളത്. ഈ സമയത്താണ് റിസെര്‍വോയറുകളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തേണ്ടതും മുന്നറിയിപ്പുകള്‍ നല്‍കേണ്ടതും. എന്നാല്‍ ഇതിനുള്ള കാര്യമായ ശ്രമം വെള്ളപ്പൊക്കത്തിന് മുന്നോടിയായി ഉണ്ടായില്ല. 2018 ജൂണ്‍ ഒന്ന് മുതല്‍ ആഗസ്ത് 19 വരെ സാധാരണ ലഭ്യമാകുന്നതിനേക്കാള്‍ 42% അധികം മഴയാണ് ലഭിച്ചത്. സാധാരണ ലഭിച്ചിരുന്നത് 1649.5 എംഎം മഴയായിരുന്നെങ്കില്‍ അക്കാലയളവില്‍ അത് 2346.6 എംഎം ആയി വര്‍ധിച്ചു.
4. ടണലുകളില്‍ തടസം: പ്രളയ സമയത്തു ലോവര്‍ പെരിയാര്‍ അണക്കെട്ടിലെ ടണലുകളിലെ തടസം കാരണം പവര്‍ ഹൗസിലേക്കു വെള്ളം തുറന്നു വിട്ടിരുന്നില്ല. ഇടമലയാര്‍ പവര്‍ ഹൗസില്‍ 2018 ഓഗസ്‌റ് 16 മുതല്‍ 18 വരെ വൈദ്യതി ഉല്പാദിപ്പിച്ചിരുന്നുമില്ല.
5. പ്രളയ സംവിധാമുണ്ട്: ഡാമുകള്‍ വൈദ്യുതി ഉല്പാദനത്തിനും ജലസേചനത്തിനും മാത്രമുള്ളതാണെന്നും പ്രളയം നിയന്ത്രിക്കാന്‍ ഡാമുകള്‍ക്ക് സംവിധാനം ഇല്ലെന്നുമുള്ള പച്ചക്കള്ളമാണ് സര്‍ക്കാര്‍ ഇതുവരെ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്. ഐ.ഐ.എസ്.സി സംഘത്തോടും ഇതു തന്നെയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ആവര്‍ത്തിച്ചത്. എന്നാല്‍ ഇടുക്കി ഡാമിന്റെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് രേഖകള്‍ പ്രകാരം ഈ ഡാമിനു പ്രളയം നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ നേരത്തെ മുതലുണ്ട്. വൈദ്യുതി ഉല്പാദനം കൂടാതെ പ്രളയം നിയന്ത്രിക്കാനുള്ള സംവിധാനം പ്രളയ മേഖലയിലെ എല്ലാ ഡാമുകള്‍ക്കും ബാധകമാണ്.
നാശനഷ്ടക്കണക്ക്
2018 ഓഗസ്റ്റില്‍ കേരളത്തിലുണ്ടായ പ്രളയം വലിയ നാശനഷ്ടങ്ങളാണ് ജീവനും സ്വത്തിനും ഉണ്ടാക്കിയത്. പ്രളയവും അതിനേ തുടര്‍ന്നുണ്ടായ വിനാശകരമായ മണ്ണിടിച്ചിലും 54 ലക്ഷം കേരളീയരെയാണ് നേരിട്ടുബാധിച്ചത്. 14 ലക്ഷം ആള്‍ക്കാര്‍ സ്ഥലം വിട്ടു പോകേണ്ടതായി വന്നു. 433 ജീവനാണ് പൊലിഞ്ഞത്. വീടുകള്‍, റോഡുകള്‍, റെയില്‍വേ, പാലങ്ങള്‍, വൈദ്യുതി വിതരണം, വിവരസാങ്കേതിക ശൃംഖല, മറ്റു അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവക്ക് വലിയ നാശത്തിനാണ് പ്രളയവും മണ്ണിടിച്ചിലും ഇടയാക്കിയത്. കാര്‍ഷിക വിളകളും കന്നുകാലികളും ഒലിച്ചു പോകുന്ന അവസ്ഥയുണ്ടായി. സംസ്ഥാനത്തെ മൊത്തത്തില്‍ പ്രളയം ബാധിച്ചുവെങ്കിലും, ആലപ്പുഴ, എറണാകുളം, ഇടുക്കി, പത്തനംതിട്ട, തൃശൂര്‍, വയനാട് എന്നീ ഏഴു ജില്ലകളെയാണ് ഏറ്റവും അധികം ബാധിച്ചത്.
5160 ചതുരശ്ര കിലോമീറ്റര് വിസ്തീര്‍ണമുള്ള പെരിയാര്‍ നദീതടത്തെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. പെരിയാര്‍ നദീതടത്തില്‍ മുന്ന് പ്രധാന അണക്കെട്ടുകളാണ് - ഇടുക്കി, ഇടമലയാര്‍, മുല്ലപ്പെരിയാര്‍. ഇടുക്കിയും ഇടമലയാറും ഗടഋആ യുടെ നിയന്ത്രണത്തിലും, മുല്ലപ്പെരിയാര്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുമാണ്.
അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്
ഡാമുകളുടെ മാനേജ്‌മെന്റില്‍ ഉണ്ടായ വീഴ്ചയാണ് 2018 ലെ പ്രളയത്തിന്റെ കെടുതികള്‍ വര്‍ധിപ്പിക്കുന്നതിന് കാരണമായത് എന്നാണ് കേരള ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറിയുടെ കണ്ടെത്തല്‍.
79 ഡാമുകളുള്ളതില്‍ ഒന്നുപോലും, വെള്ളപ്പൊക്ക നിയന്ത്രണത്തിനോ, അത് കുറക്കുന്നതിനൊവേണ്ടിയോ പ്രവര്‍ത്തിച്ചില്ല.
രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസിന്‍റെ റിപ്പോര്‍ട്ട്
രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെവലൊപ്‌മെന്റ് സ്റ്റഡീസ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ആനയിറങ്കല്‍, തെന്മല ഡാമുകള്‍ ഒഴികെയുള്ള മറ്റു ഡാമുകളെല്ലാം കവിഞ്ഞൊഴുകിയതു ഭരണപരമായ പിടിപ്പുകേടു മൂലമാണ് എന്നാണ്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയ കാലാവസ്ഥ മുന്നറിയിപ്പ് അതിന്റെ ഗൗരവത്തോടെ എടുക്കുവാന്‍ അധികാരികള്‍ക്ക് കഴിഞ്ഞില്ല. സംസ്ഥാന, ജില്ലാ, തദ്ദേശ ഭരണ സംവിധാനങ്ങള്‍ മുന്നറിയിപ്പിന് അനുസരിച്ചു പ്രവര്‍ത്തി ക്കുന്നതില്‍ പരാജയപ്പെട്ടു.
മറ്റു വര്‍ഷങ്ങളേക്കാള്‍ വ്യത്യസ്തമായി 2018 ജൂലൈയില്‍ തന്നെ ഡാമുകള്‍ മിക്കവാറും നിറഞ്ഞ സ്ഥിതിയില്‍ ആയിരുന്നു. ഡാമുകളുടെ സുരക്ഷയെ കരുതിയെങ്കിലും ആ സമയത്തു തന്നെ നിയന്ത്രിതമായ രീതിയില്‍ ഡാമുകളില്‍നിന്നും വെള്ളം വിടേണ്ടതായിരുന്നു. അതുണ്ടായില്ല.
ഏകോപനമില്ലായ്മയും സമയ ബന്ധിതമായി തീരുമാനങ്ങളെടുക്കാന്‍ കഴിയാതെ വന്നതും പ്രളയത്തെ നേരിടുന്നതില്‍ വീഴ്ച വരുത്തി.