കണ്ണൂർ: കോൺഗ്രസിന് കടുത്ത പ്രതിസന്ധി സൃഷ്ടിച്ച ഇരിക്കൂർ വിഷയം രമ്യതയിലേക്ക്. ഇരിക്കൂറിൽ സ്ഥാനാർത്ഥിയെ മാറ്റേണ്ടെന്ന് ഹൈക്കമാൻഡും കെപിസിസിയും നിലപാടെടുത്തതോടെ കണ്ണൂരിൽ എ ഗ്രൂപ്പ് സമവായത്തിനൊരുങ്ങുന്നതായാണ് സൂചന.
ഉമ്മൻചാണ്ടി എ ഗ്രൂപ്പ് നേതാക്കളുമായി നാളെ ചർച്ച നടത്തും. കണ്ണൂരിൽ രാവിലെ 9 മണിക്കാണ് ചർച്ച. കടുത്ത നിലപാട് വേണ്ടെന്നാണ് പ്രതിഷേധക്കാരുടെ തീരുമാനം.
വിമതനെ നിർത്താനുള്ള നീക്കത്തിൽ നിന്ന് എ ഗ്രൂപ്പ് പിന്മാറിയേക്കും. സ്ഥാനാർത്ഥിയെ മാറ്റില്ലെന്ന് നേതൃത്വം പ്രഖ്യാപിച്ചതോടെയാണ് സമവായത്തിന് കളമൊരുങ്ങിയത്. എ ഗ്രൂപ്പ് ഇന്ന് നടത്താനിരുന്ന യോഗം മാറ്റിവെച്ചു.
ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് എ ഗ്രൂപ്പ് പൂർണ്ണമായി മാറി നിന്നതോടെ സമവായമുണ്ടാക്കാൻ ഐ ഗ്രൂപ്പ് നേതാക്കളും ശ്രമിച്ചിരുന്നു. അതിനിടെ സ്ഥാനാർത്ഥിയായ സജീവ് ജോസഫ് ഇന്ന് ഇരിക്കൂറിൽ നാമനിർദേശ പത്രിക സമർപ്പിക്കും.
കെ.സി ജോസഫിന് മണ്ഡലത്തിൻ്റെ പ്രത്യേക മേൽനോട്ടം നൽകണമെന്ന് ഹൈക്കമാൻഡ് നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ ഇടഞ്ഞു നിൽക്കുന്ന എ ഗ്രൂപ്പ് നേതാവ് സോണി സെബാസ്റ്റ്യനെ ഡിസിസി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നുണ്ട്. നിലവിലെ അധ്യക്ഷൻ സതീശൻ പാച്ചേനി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൻ താൽക്കാലികമായെങ്കിലും ചുമതല നൽകിയേക്കും.