കൊച്ചി: പ്രതിപക്ഷ നേതാവിനായി കോൺഗ്രസിൽ തർക്കം തുടരുന്നതിനിടെ വിഡി സതീശനെതിരെ ഒരു വിഭാഗം രംഗത്ത്. അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയത്തിൻ്റെ ആളുകൾ പ്രതിപക്ഷത്തെ നയിക്കുന്നത് അംഗീകരിക്കാനാവില്ല എന്നാണ് ഇവരുടെ വാദം.
പ്രതിപക്ഷ നേതാവാകാൻ വി ഡി സതീശൻ നീക്കം നടത്തിയതിനു പിന്നാലെയാണ് പുതിയ ആരോപണങ്ങൾ ഉയരുന്നത്. തനിക്കെതിരെ ഉയർന്ന ചില ആരോപണങ്ങൾ പ്രതിരോധിക്കുന്നതിനായി സതീശൻ ഭരണപക്ഷവുമായി ഒത്തുതീർപ്പ് നടത്തിയെന്നാണ് ആക്ഷേപം. കഴിഞ്ഞ സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിനിടെയാണ് സതീശനെതിരെയും ആരോപണം ഉയർന്നത്.
കേരള നിയമസഭയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരുന്നു അവിശ്വാസ പ്രമേയ അവതാരകനെതിരെ ആരോപണം ഉയരുന്നത്. ജെയിംസ് മാത്യു, എസ് ശർമ്മ എന്നിവരാണ് അന്ന് വി ഡി സതീശനെതിരെ ആരോപണം ഉന്നയിച്ചത്. പിന്നിട് ഇതു വിജിലൻസിലും പരാതിയായി വന്നു.
എന്നാൽ കേസെടുക്കാൻ അനുമതി തേടി വിജിലൻസ് സ്പീക്കറെ സമീപിച്ചപ്പോഴാണ് സതീശൻ സ്പീക്കറുമായി ഒത്തുതീർപ്പിലെത്തിയത്. ഇതോടെ കേസെടുക്കാൻ അനുമതിയും കിട്ടിയില്ല. ഫലം സതീശൻ്റെ വിദേശയാത്രയും പിരിവുമടക്കം ചർച്ചയോ, കേസോ ആയില്ല.
തൻ്റെ സ്വന്തം കാര്യത്തിനായി പരസ്പരം ധാരണയ്ക്ക് തയ്യാറായ സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് എങ്ങനെ വിശ്വസിക്കാനാവുമെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ തന്നെ ചോദ്യം. പിടി തോമസോ, തിരുവഞ്ചൂർ രാധാകൃഷ്ണനോ പ്രതിപക്ഷ നേതാവാകണമെന്നും ഇവർ പറയുന്നു.