ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ എഐഎഡിഎംകെ പൊട്ടിത്തെറിയിലേക്ക്. ജയില്‍മോചിതയായ ശശികലയെ സ്വാഗതം ചെയ്ത് ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തിന്റെ മകന്‍ രംഗത്തെത്തിയതാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
ശശികലയ്ക്ക് ഉടൻ തമിഴ്നാട്ടിലേക്ക് മടങ്ങാൻ കഴിയട്ടേയെന്നും ശശികലയുടെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നുവെന്നുമാണ് വാർത്താക്കുറിപ്പിലൂടെ ഒ.പനീർസെൽവത്തിൻ്റെ മകൻ ജയപ്രദീപ് പ്രസ്താവിച്ചത്. അണ്ണാഡിഎംകെയുടെ യുവജനവിഭാഗം നേതാവ് കൂടിയായ ജയപ്രദീപിൻ്റെ പ്രസ്താവനയ്ക്ക് പിന്നിൽ ഒ.പനീർസെൽവമാണെന്നാണ് എടപ്പാടി പക്ഷം ആരോപിക്കുന്നു.
ഒപിഎസിൻ്റെ മൗനാനുവാദത്തോടെയാണ് ജയപ്രദീപിൻ്റെ നീക്കമെന്നും പാർട്ടിയിലെ ഇപിഎസ് വിഭാഗം ആരോപിക്കുന്നു. പ്രസ്താവനയിൽ അതൃപ്തി വ്യക്തമാക്കിയ എടപ്പാടി പക്ഷം ഇതേക്കുറിച്ച് പനീർസെൽവം വിശദീകരണം നൽകണമെന്നും ആവശ്യപ്പെടുന്നു.
ശശികല ജയിൽമോചിതയായതിന് പിന്നാലെ എഐഎഡിഎംകെ പിളർത്തുമെന്ന് ടിടിവി ദിനകരനും അദ്ദേഹത്തിനൊപ്പമുള്ള നേതാക്കളും വെല്ലുവിളി നടത്തിയിരുന്നു. എഐഎഡിഎംകെയിലെ ഒപിഎസ് പക്ഷ നേതാക്കളെല്ലാം പാർട്ടി വിടുമെന്നും അവർ അവകാശപ്പെട്ടിരുന്നു.