ഡല്‍ഹി ∙ പദ്മാവത് സിനിമയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കൊച്ചു കുട്ടികള്‍ സഞ്ചരിച്ച സ്‌കൂള്‍ ബസ്സിനു നേരെയും അക്രമം അഴിച്ചു വിട്ട് കര്‍ണിസേന. ഡല്‍ഹി ഗുഡ്ഗാവില്‍ ജിഡി ഗോയെങ്ക വേള്‍ഡ് സ്‌കൂള്‍ ബസ്സിനു നേരെ ബുധനാഴ്ച്ചയായിരുന്നു ആക്രമണം.
രണ്ട് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ യാത്രചെയ്തിരുന്ന ബസ്സിന് നേരെ യാതൊരു ദയവും കൂടാതെയായിരുന്നു കര്‍ണിസേനയുടെ ആക്രമണം. ആള്‍ക്കൂട്ടം ബസ്സിനു നേരെ കല്ലെറിയുകയും ചില്ലുകള്‍ അടിച്ചു പൊട്ടിക്കുകയും ചെയ്തു.
രണ്ടാം ക്ലാസിലെ മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്കൊപ്പം അധ്യാപകരും മറ്റ് സ്റ്റാഫ് അംഗങ്ങളും ബസിലുണ്ടായിരുന്നു. സീറ്റിന്റെ മറവിൽ പതുങ്ങിയാണ് പലരും കല്ലേറിൽ നിന്നു രക്ഷപ്പെട്ടത്. പലരും ഭയം കൊണ്ട് നിലവിളിച്ചു. കല്ലേറിനെത്തുടർന്ന് കുട്ടികൾ വാഹനത്തിൽ കിടന്നാണു രക്ഷപ്പെട്ടത്. അധ്യാപകർ കുട്ടികൾക്ക് മറ തീർക്കുകയും ചെയ്തു.
പത്മാവതിന്റെ റിലീസ് തടയരുതെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും 25ന് കർണി സേനയുടെ നേതൃത്വത്തിൽ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത് . ഹരിയാന, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സിനിമയുടെ പേരിൽ വൻ അക്രമ സംഭവങ്ങളാണു റിപ്പോർട്ട് ചെയ്തത്.
ഉത്തർപ്രദേശിൽ രജ്പുത്ത് വിഭാഗത്തിൽപ്പെട്ടവർ തിയേറ്ററുകൾക്കും മാളുകൾക്കും മുന്നിൽ വൻ പ്രതിഷേധം അഴിച്ചുവിട്ടു. ചിത്രത്തിലെ നായിക ദീപിക പദുക്കോണിന്റെ മൂക്ക് മുറിച്ചു നൽകുന്നവർക്ക് കാൺപുർ ക്ഷത്രിയ മഹാസഭ സമ്മാനത്തുകയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു വേണ്ടി കാൺപുരിൽ നിന്നു മാത്രം കോടികൾ ശേഖരിച്ചതായും മഹാസഭ പ്രസിഡന്റ് ഗജേന്ദ്ര സിങ് പറഞ്ഞു.
സിനിമ പ്രദർശിക്കുന്നയിടങ്ങളിലെല്ലാം വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്. ചിത്രം ഉത്തർപ്രദേശിൽ പ്രദർശിപ്പിക്കരുതെന്നാവശ്യപ്പെട്ട് രജ്പുത് കർണി സേന അംഗങ്ങൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടിരുന്നു. സിനിമ പ്രദർശിപ്പിക്കുകയാണെങ്കിൽ അതു കാണാനെത്തുന്നവരെ തിയേറ്ററുകളിൽ തടയുമെന്നും സേന പ്രവർത്തകർ പറഞ്ഞു.
<