Advertisment

കടം കൊടുത്ത നൂറു രൂപാ തിരികെ ചോദിച്ചു; കറിക്കത്തി കൊണ്ട് മറുപടി; യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച മദ്യപൻ പിടിയിൽ

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

പാലാ : പാലായില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച മദ്യപൻ പിടിയിൽ. പാലാ അഡാർട്ട് റോഡിലെ തോംസൺ ലോഡ്ജിലെ താമസക്കാരനായ കൊല്ലം പത്തനാപുരം പാതിരിക്കൽ നെടുമ്പ്രം ഭാഗത്ത് പുതുകുന്നേൽ വീട്ടിൽ ഷിബു എന്നു വിളിക്കുന്ന ഷെഫീക്കിനെ (44) ആണ് അടുത്ത മുറിയിലെ താമസക്കാരനായ ആലുവ ചൂർണ്ണിക്കര മാടാനി വീട്ടിൽ ജോബി (47) കറിക്കത്തികൊണ്ട് തലങ്ങും വിലങ്ങും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത് .

Advertisment

publive-image

16ആം തീയതി രാത്രി 10.15 മണിയ്ക്കാണ് സംഭവം. പാലാ മുരിക്കും പുഴയിൽ ബൈക്ക് മെക്കാനിക്ക് ആയ ഷിബു അടുത്ത മുറിയിലെ താമസക്കാരനായ ജോബി തനിക്ക് തരുവാനുള്ള നൂറു രൂപ തിരികെ ചോദിച്ചാണ് ജോബിയുടെ മുറിയിൽ എത്തിയത്.

ഈ സമയം മദ്യലഹരിയിൽ ആയിരുന്ന ജോബി ഷിബുവുമായി വാക്കേറ്റം ഉണ്ടാക്കുകയും പച്ചക്കറി അരിഞ്ഞു കൊണ്ടിരുന്ന കറിക്കത്തികൊണ്ട് ഷിബുവിനെ തുരു തുരാ വെട്ടുകയും കുത്തുകയും ചെയ്തു എന്നാണ് കേസ്.

ഷിബുവിന്റെ മുഖത്തും നെഞ്ചിലും കഴുത്തിലും പുറത്തും വയറിലുമായി ഒരു ഡസൻ മുറിവുണ്ട്. അടുത്ത മുറിയിലെ താമസക്കാരാണ് പരിക്കേറ്റു കിടന്ന ഷിബുവിനെ പാലാ താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചത്. ഷിബു അപകട നില തരണം ചെയ്തതായി ഡോക്ടർമാർ പോലീസിനെ അറിയിച്ചു.

ഇതിലെ പ്രതിയായ ജോബിയെ പാലാ പോലീസ് ഇൻസ്പെക്ടർ കെ.പി. തോംസണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്ത് സംഭവ സ്ഥലത്ത് എത്തിച്ച് ഫോറൻസിക് വിദഗ്ധരുടെയും മറ്റും സാന്നിദ്ധ്യത്തിൽ തെളിവെടുപ്പ് നടത്തി. പാല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.

പ്രതിക്കെതിരെ മറ്റു സ്റ്റേഷനുകളിൽ സമാന സ്വഭാവമുള്ള കേസ്സുകൾ ഉണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരുന്നു

Advertisment