പാലക്കാട്: അപ്രതീക്ഷിതമായി വന്ന കൊറോണ-ലോക്ക് ഡൗൺ പ്രതിസന്ധിക്കു മുന്നില്‍ പകച്ചു നില്‍ക്കുന്നവരിൽ ഒരുകൂട്ടരാണ് ഇന്ന് പെയിന്റിംഗ് തൊഴിലാളികൾ. ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളിൽ ഏറ്റവും കഷ്ടത്തിലായിരിക്കുന്ന ഒരു വിഭാഗവുമാണ് ഇവർ.
ഒരു ദിവസം ജോലിയില്ലെങ്കില്‍ തന്നെ ബുദ്ധിമുട്ടിലാകുന്ന ഇവരെ ഈ അടച്ചിരിക്കല്‍ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. കൊറോണകാലത്ത് ജോലിയും കൂലിയും ഇല്ലാതായതോടെ ദൈനംദിന വരുമാനം കൊണ്ട് കുടുംബം പുലർത്തുന്നസാധാരണ തൊഴിലാളികൾ മറ്റ് വരുമാന മാർഗ്ഗമില്ലാതെ വറുതിയിലാണ്.
ദിവസ വേതനക്കാരായ പെയിന്റിംഗ് തൊഴിലാളികളും അവരുടെ കുടുംബങ്ങളും നേരിടുന്ന ദുരിതത്തിന്റെ ആഘാതം കുറയ്ക്കാനാണ് ലോക്ക് ഡൗണ്‍ കാലത്ത് അവര്‍ക്ക് ചെറിയ ആശ്വാസമെന്ന തരത്തില്‍ ക്ഷേമനിധി.
എന്നാൽ ഈ മേഖലയിലെ തൊഴിലാളികളിൽ നല്ലൊരു പങ്കും അസംഘടിതരായതിനാൽ ലോക്ക് ഡൗണിൽ ഒരു രൂപ പോലും ആനുകൂല്യമായി കിട്ടാത്തവരാണ്. അധികപേരും ക്ഷേമനിധി ആനുകൂല്യത്തിൽ പെടാത്തവരും. ഇക്കാര്യം ചൂണ്ടിക്കാട്ടി ആൾ കേരള പെയിന്റേഴ്സ് കോൺട്രാക്റ്റെഴ്‌സ് അസോസിയേഷൻ
മുഖ്യമന്ത്രിക്കും തൊഴിൽവകുപ്പിനും നിവേദനം സമർപ്പിച്ചെങ്കിലും ആശാവഹമായ തീരുമാനം ഉണ്ടായിട്ടില്ലെന്ന് അസോസിയേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറി നിഖിൽ പട്ടാമ്പി പറഞ്ഞു.
പുതിയ വീടുകളുടെയും കെട്ടിടങ്ങളുടെയും നിർമാണം പൂർത്തിയാകുന്നതിനൊപ്പം നിലവിലുള്ള വീടുകൾക്ക് പെയിന്റ് ചെയ്ത് മോടിപിടിപ്പിക്കാനും എല്ലാവരും തിരഞ്ഞെടുക്കുന്ന സമയമാണ് വേനൽക്കാലം.എന്നാൽ ലോക്ക് ഡൗണിനൊപ്പം ഇനി മഴക്കാലവും ആരംഭിച്ചതോടെ
തൊഴിൽ പ്രതിസന്ധിയിലാവും.
ഞങ്ങൾക്ക് ക്ഷേമനിധിയില്ല. സർക്കാർ തന്ന അരിയും കിറ്റും മാത്രമാണ് ആശ്രയം.ലോക്ക് ഡൗൺ ഇളവിൽ പണിക്കിറങ്ങിയ ഒരു തൊഴിലാളി പറഞ്ഞു.പൊതുവെ തുച്ഛ വരുമാനത്തിൽ ജീവിക്കുന്ന പെയിന്റിംഗ് തൊഴിലാളികൾക്ക് മാനുഷികമായ സഹായമെത്തിക്കുന്ന കാര്യത്തിൽ സർക്കാർ ഇടപെടലാണ് ഇവർ പ്രതീക്ഷിക്കുന്നത്.