പാലക്കാട്: കൊല്ലം എംഎൽഎ മുകേഷിനെ ഫോണിൽ വിളിച്ച വിദ്യാർത്ഥിയെ കണ്ടെത്തി. ഒറ്റപ്പാലം മീറ്റ്ന സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് കൊല്ലം എംഎൽഎ മുകേഷിനെ ഫോണിൽ വിളിച്ചത്.
സംഭവമറിഞ്ഞ് രാവിലെ ഒറ്റപ്പാലം മീറ്റ്നയിലുള്ള വീട്ടിൽ എത്തിയ എംപി വി.കെ ശ്രീകണ്ഠന് കുട്ടിയെ കാണാൻ സാധിച്ചില്ല. മാതാവിനോട് തിരക്കിയപ്പോൾ കുറച്ചു നേരം മുൻപ് കുട്ടിയുടെ പിതാവ് നാരായണനെയും കുട്ടിയെയും ആരോ ഓട്ടോറിക്ഷയിൽ കൊണ്ടുപോയി എന്ന് അറിയാൻ സാധിച്ചു.
തുടർന്ന് കുട്ടിയെയും പിതാവിനെയും പാലപ്പുറത്തെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ എത്തിച്ചു. പത്താംക്ലാസ് വിദ്യാർത്ഥിയോട് മോശമായി പെരുമാറിയ കൊല്ലം എംഎൽഎ മുകേഷ് പൊതുസമൂഹത്തോട് മാപ്പുപറയണമെന്ന് എംപി വി.കെ ശ്രീകണ്ഠൻ ആവശ്യപ്പെട്ടു.
മുകേഷ് തന്റെ പ്രവർത്തിയെ വെള്ളപൂശാൻ ശ്രമിച്ച ശ്രമം എല്ലാം പൊളിഞ്ഞു എന്നും, വിദ്യാർത്ഥിയുടെ പിതാവ് കടുത്ത സിപിഎം അനുഭാവി ആണെന്നും ആയതിനാൽ ഇത് കരുതിക്കൂട്ടി ചെയ്തതാണെന്ന് വരുത്തിത്തീർക്കാൻ മുകേഷ് ശ്രമിച്ചത് പൊതുസമൂഹത്തിനു മനസ്സിലായി എന്നും വി.കെ ശ്രീകണ്ഠൻ പറഞ്ഞു.
മുകേഷിനെ രക്ഷിക്കാനായി കുട്ടി ബാലസംഘം പ്രവർത്തകനാണെന്ന് വരുത്തി തീർക്കുകയാണ്. മുകേഷിന്റെ ഈ പെരുമാറ്റം ഒരു ജനപ്രതിനിധിക്ക് ചേർന്നതല്ല എന്നും കുട്ടിയെ വിളിച്ച് ആവശ്യം അന്വേഷിക്കാൻ പോലും ശ്രമിക്കാതിരുന്ന ജനപ്രതിനിധി ആ സ്ഥാനത്തിരിക്കാൻ യോഗ്യൻ അല്ല എന്നും വി.കെ ശ്രീകണ്ഠൻ പറഞ്ഞു.