Advertisment

മീനങ്ങാടിയിൽ രണ്ട് വർഷങ്ങൾക്ക് മുൻപുണ്ടായ യുവാവിന്റെ അപകടമരണം ദുരഭിമാനക്കൊല ?; തലകൊയ്യുമെന്ന് സുഹൃത്തിന്റെ സഹോദരന്‍ ഭീഷണിപ്പെടുത്തി ; മകന്റെ മരണത്തില്‍ സുഹൃത്തിനും കാമുകിയുടെ വീട്ടുകാർക്കും ബന്ധമുണ്ടെന്ന് മാതാപിതാക്കള്‍

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

വയനാട് : മീനങ്ങാടിയിൽ രണ്ട് വർഷങ്ങൾക്ക് മുൻപുണ്ടായ യുവാവിന്റെ അപകടമരണം ദുരഭിമാനക്കൊലയെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. മീനങ്ങാടി ദാസനക്കരയിലെ അബിന്റെ മരണത്തിലാണ് സുഹൃത്തിനും കാമുകിയുടെ വീട്ടുകാർക്കും ബന്ധമുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിരിക്കുന്നത്. മരിക്കും മുൻപ് അബിൻ ഉറ്റസുഹൃത്തിനെതിരെ വെളിപ്പെടുത്തൽ നടത്തിയിട്ടും കേസ് പൊലീസ് അപകടമരണമാക്കി അവസാനിപ്പിക്കുകയാണ് ഉണ്ടായത്.

Advertisment

publive-image

2016 ജൂൺ 6നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അബിനെ സുഹൃത്ത് ബന്ധുവീട്ടിൽ നിന്ന് വിളിച്ചിറക്കികൊണ്ടുപോകുകയായിരുന്നു. പിന്നീട് ബൈക്ക് അപകടത്തിൽപ്പെട്ടെന്നും കോഴിക്കോടേക്ക് വിദഗ്ധ ചികിത്സക്ക് കൊണ്ടുപോകണമെന്നുമുളള വിവരമാണ് ബന്ധുക്കൾക്ക് ലഭിച്ചത്. മെഡിക്കൽ കോളജിൽ ചികിത്സ തുടരവേ 16ാം ദിവസം അബിൻ മരണപ്പെട്ടു.

പേര്യവരയാലിലെ പെൺകുട്ടിയുമായുണ്ടായിരുന്ന അടുപ്പമാണ് മകനെ മരണത്തിലേക്ക് തളളിവിട്ടതെന്നാണ് അബിന്റെ പിതാവ് കരുതുന്നത്. മരിക്കുന്നതിന് തൊട്ടുമുൻപ് സുഹൃത്ത് തന്നെ ചതിച്ചെന്ന് സഹോദരിയോട് അബിൻ പറഞ്ഞെങ്കിലും ഇക്കാര്യം പൊലീസ് മുഖവിലക്കെടുത്തില്ലെന്നാണ് സഹോദരിയും വ്യക്തമാക്കുന്നത്.

സഹോദരിയുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ തലകാണില്ലെന്ന് അബിനെ യുവതിയുടെ സഹോദരൻ ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്. അബിൻ വഴങ്ങാതിരുന്നതോടെ സുഹൃത്തിന്റെ സഹായത്തോടെ അപകടത്തിൽപ്പെടുത്തിയെന്നാണ് ബന്ധുക്കൾ ഒന്നടങ്കം വിശ്വസിക്കുന്നത്.

യുവതിയുടെ കുടുംബത്തിന് അന്ന് പൊലീസിൽ ഉണ്ടായിരുന്ന അടുത്ത ബന്ധം ഉപയോഗിച്ച് കേസ് അപകടമരണമാക്കി തീർത്തെന്നാണ് അബിന്റെ ബന്ധുക്കൾ വിശ്വസിക്കുന്നത്.

Advertisment