കോട്ടയം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര ഞായാറാഴ്ച കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നതിനോടനുബന്ധിച്ച് പുതിയ രാഷ്ട്രിയ നീക്കങ്ങൾ സജീവം. പാലാ എംഎൽഎ മാണി സി കാപ്പനെയും എൻസിപിയിലെ പ്രബല വിഭാഗത്തെയും മുന്നണിയിലെത്തിക്കുന്നതോടൊപ്പം പിസി ജോർജിനെയും ഒപ്പം നിർത്താനാണ് യുഡിഎഫ് നീക്കം.
പിസി ജോർജിൻ്റെ യുഡിഎഫ് പ്രവേശനം ഞായറാഴ്ചയുണ്ടാകില്ലെങ്കിലും ജോർജ് യാത്രയിൽ ചെന്നിത്തലയെ സ്വീകരിക്കും. ഈരാറ്റുപേട്ടയിൽ വച്ചാകും ജോർജ് ചെന്നിത്തലയെ മാലയിട്ട് സ്വീകരിക്കുക.
ജോർജിനെ മുന്നണിയുമായി സഹകരിപ്പിക്കുന്നത്തിൽ രമേശ് ചെന്നിത്തലയ്ക്ക് ആദ്യം മുതൽ താൽപ്പര്യം ഉണ്ടായിരുന്നു. എ ഗ്രൂപ്പിനാണ് ഇക്കാര്യത്തിൽ എതിർപ്പുണ്ടായിരുന്നത്. ഞായറാഴ്ച രാത്രി ജോർജ് യുഡിഎഫ് നേതാക്കളെയും കാണും.
പൂഞ്ഞാറിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജോർജിനെ യുഡിഎഫ് പിന്തുണയ്ക്കുന്ന വിധത്തിലാണ് ധാരണ. തെരഞ്ഞെടുപ്പിന് ശേഷം ജോർജിൻ്റെ പ്രവർത്തനങ്ങൾ കൂടി വിലയിരുത്തി മുന്നണി പ്രവേശനം നൽകും. ഇതാണ് നേതാക്കൾ ജോർജിന് മുന്നിൽ വച്ചിരിക്കുന്ന നിർദേശം.
ഞായറാഴ്ച കോട്ടയം ജില്ലയിലെ ആദ്യദിന പര്യടനം സമാപിച്ച ശേഷമാകും ജോർജുമായുള്ള ചർച്ച. ഉമ്മൻചാണ്ടിയും ചർച്ചയിൽ പങ്കെടുക്കും.
ചർച്ചയിൽ ഉമ്മൻചാണ്ടിയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാണ് ജോർജ് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം ഉമ്മൻചാണ്ടിക്കെതിരെ നടത്തിയ പരാമർശങ്ങളിൽ ജോർജ് ഖേദവും പ്രകടിപ്പിക്കും.
നേരത്തെ ലീഗ് നേതാക്കൾ ജോർജിനെ സഹകരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്ന് കോൺഗ്രസ് നേതാക്കളെ അറിയിച്ചിരുന്നു. സീറ്റ് വിഭജന ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കി സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കാനാണ് യുഡിഎഫിൻ്റെ ശ്രമം.