ചിറ്റൂർ :ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നതിന് പ്രാഥമിക സർവീസ് സഹകരണ ബാങ്കുകളെ ചുമതലപ്പെടുത്തിയുള്ള സർക്കാർ ഉത്തരവ് നിലനിൽക്കെ എംപ്ലോയിസ് സഹകരണ സംഘത്തിന് മാറ്റി നൽകിയത് വില കുറഞ്ഞ രാഷ്ട്രീയമെന്ന് കോൺഗ്രസ് ഒ.ബി.സി. ഡിപ്പാർട്ട്മെൻ്റ് സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ .
ചിറ്റൂർ-തത്തമംഗലം നഗരസഭയിലെയും പട്ടഞ്ചേരി പഞ്ചായത്തിലെയും 16 വാർഡുകളിലെ പെൻഷൻ വിതരണം തത്തമംഗലം സർവീസ് സഹകരണ ബാങ്കിൽ നിന്നും പട്ടഞ്ചേരി സർവീസ് സഹകരണ ബാങ്കിൽ നിന്നും ഒഴിവാക്കി സി.പി.എം. ഭരിക്കുന്ന എംപ്ലോയീസ് സഹകരണ സംഘത്തിനു നൽകിയത് നിയമ ലംഘനമാണ്. പ്രാദേശിക സി പി എം നേതാക്കൾക്ക് ഗുണഭോക്താക്കളുടെ വീടുകളിൽ ചെന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ഈ തീരുമാനം .
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് മുൻ നിർത്തി പല്ലശ്ശന പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവും സി.പി.എം. അനുകൂല സംഘടന നേതാവുമായ ചിറ്റൂർ അസി. രജിസ്ട്രാർ രമേഷ്കുമാറാണ് ഈ നിയമ ലംഘനത്തിന് നേതൃത്വം നൽകുന്നത്. ഇതിനായി പെൻഷൻ ഗുണഭോക്താക്കളിൽ നിന്നും വ്യാജ പരാതി എഴുതി വാങ്ങാൻ പ്രാദേശിക സി.പി.എം.നേതൃത്വം കൂട്ടുനിന്നു .
ഈ പരാതിയിൽ ഒപ്പുവെച്ച പെൻഷൻകാർ തന്നെ തങ്ങൾക്ക് പരാതി ഇല്ലെന്ന് സഹകരണ അസി. രജിസ്ട്രാറെ നേരിൽ കണ്ട് പറഞ്ഞതോടെ കള്ളക്കളി പുറത്തായി. ജില്ലയിൽ കുഴൽമന്ദം, എരിമയൂർ, മൂങ്കിൽമട തുടങ്ങിയ നിരവധി സർവീസ് സഹകരണ ബാങ്കുകളെ സമാന രീതിയിൽ പെൻഷൻ വിതരണത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.
സഹകരണ ബാങ്കുകളിൽ നിന്നു തന്നെ തങ്ങൾക്കു പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് 1000-ഓളം ഗുണഭോക്താക്കൾ ഒപ്പിട്ട പരാതിയുമായി 100-ഓളം പേർ ചിറ്റൂർ മിനി സിവിൽ സ്റ്റേഷനിലെ അസി. രജിസ്ട്രാർ ഓഫീസിലെത്തി നിവേേദനം നൽകി . ആർ . സദാനന്ദൻ , കെ ബാബു , ഭുവനദാസ് , പ്രദീപ് , എൻ എസ് ശില്പ എന്നിവർ നേതൃത്വം നൽകി .