മനാമ∙ രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോകുകയാണെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പരസ്യ പ്രസ്താവന നടത്തിയതിനു പിന്നാലെ ഗള്‍ഫ് സന്ദര്‍ശനത്തില്‍ സമ്പത് ഘടനയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.
അടുത്ത അഞ്ച് വര്‍ഷത്തിൽ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ ഘടന ഇരട്ടിയായി വർധിപ്പിക്കുകയെന്നതാണു സർക്കാർ തീരുമാനമെന്നു പ്രധാനമന്ത്രിപറഞ്ഞു. ബഹ്‍റൈനിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയുടെ മുന്നിൽ അഞ്ച് ട്രില്യൻ ഡോളർ മൂല്യമുള്ള സമ്പദ്‍വ്യവസ്ഥയാണു ലക്ഷ്യമായുള്ളതെന്നു൦ മോഡി പറഞ്ഞു.
ഇന്ത്യയിലുള്ള നിങ്ങളുടെ കുടുംബാംഗങ്ങളെ ബന്ധപ്പെടുമ്പോൾ അവിടെ ഒരു മാറ്റം അനുഭവപ്പെടുന്നതായി അവര്‍ പറയും. ഇന്ത്യയിൽ നിങ്ങൾക്ക് ഒരു മാറ്റം അനുഭവപ്പെടുന്നുണ്ടോ?. ഇന്ത്യയുടെ രീതികളിലെ മാറ്റം കാണുന്നുണ്ടോ?. ഇന്ത്യയുടെ ആത്മവിശ്വാസം വർധിച്ചോ, ഇല്ലയോ?– പ്രവാസികളോടു പ്രധാനമന്ത്രി ചോദിച്ചു.
സെപ്റ്റംബർ ഏഴിന് ഇന്ത്യയുടെ ചന്ദ്രയാൻ ചന്ദ്രനിൽ ഇറങ്ങും. ലോകമാകെ ഇപ്പോൾ ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളെക്കുറിച്ചാണു ചർച്ച ചെയ്യുന്നത്. ചെറിയ മുതൽമുടക്കിൽ ഇത്ര വലിയ നേട്ടങ്ങൾ എങ്ങനെയാണ് ഇന്ത്യ സ്വന്തമാക്കുന്നതെന്ന കാര്യത്തിൽ ലോകം അത്ഭുതപ്പെടുകയാണ്- അദ്ദേഹം പറഞ്ഞു.
മനാമയിലെത്തിയ മോദി ബഹ്റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽഖലീഫയുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച മോദി ബഹ്റൈനിൽനിന്ന് പാരീസിലേക്കു മടങ്ങും.