ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ ഡ്രോണ്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) അജിത് ഡോവല്‍ എന്നിവരുമായി ഉന്നതതല കൂടിക്കാഴ്ച നടത്തി. പ്രതിരോധ മേഖലയിലെ ഭാവി വെല്ലുവിളികളും സേനയെ ആധുനികരിക്കുന്നതും സംബന്ധിച്ചാണ് ചര്‍ച്ച നടന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച് മുന്നോട്ടുപോകാനുള്ള നിര്‍ദ്ദേശം സൈന്യത്തിന് യോഗം നൽകി. ശക്തമായ ഇടപെടൽ വേണമെന്ന് ഐക്യരാഷ്ട്ര സഭയിലും ഇന്ത്യ ആവശ്യപ്പെട്ടു. അതിർത്തികളിൽ ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണം ഭീഷണിയായിരിക്കെയാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതലയോഗം . ലഡാക്ക് സന്ദർശനം പൂർത്തിയാക്കി എത്തിയ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് മേഖലയിലെ സാഹചര്യങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ജമ്മു ആക്രമണത്തെ സംബന്ധിച്ച് വിശദമായ ചർച്ച നടന്നെന്നാണ് റിപ്പോർട്ടുകൾ.
ജമ്മു വിമാനത്താവളത്തിലെ വ്യോമസേനാ മേഖലയില്‍ ഞായറാഴ്ചയാണ് രാജ്യത്തെ ആദ്യ ഡ്രോണ്‍ (ആളില്ലാ ചെറുവിമാനം) ഭീകരാക്രമണം ഉണ്ടായത്. സ്‌ഫോടകവസ്തു പിടിപ്പിച്ച ഡ്രോണുകള്‍ ഞായറാഴ്ച പുലര്‍ച്ചെ 1.37-നും 1.43-നുമാണ് വിമാനത്താവളത്തില്‍ പൊട്ടിത്തെറിച്ചത്. വ്യോമസേനയിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.