രാജു കാഞ്ഞിരങ്ങാട്
അക്ഷര ആളുകൾ
വരിവരിയായി,യെന്നിലേക്കുവരുന്നു
അരുതെന്ന് പറയരുതെന്ന്
ആംഗ്യ ഭാഷയിൽ പറയുന്നു
അടുത്തവീട്ടിലെ അടുക്കളയിൽ
നിന്നൊരു
തീപന്തം പുറത്തേക്കോടുന്നു
ഇടവഴിയിലെ ഇലച്ചാർത്തിൽനിന്നും
ഇറ്റുവീഴുന്നു ചോരതുള്ളികൾ
വാക്കുകൾ വരിവരിയായിപ്പോകുന്നു
കൂനനുറുമ്പുകൾപോലെ
കൊടിയ വിഷത്തിൻ്റെ കാലൊച്ച കാട്ടി -
നുള്ളിൽ
ഒരു കുഞ്ഞു പാവാട കുരുങ്ങിക്കിടക്കുന്നു
കാരമുള്ളിൽ
പുറത്തു കാത്തുനിൽപ്പുണ്ട് കറുത്തകഠാര
കണ്ടതിന്നും
കൊണ്ടതിനും
കണക്കു ചോദിക്കുവാൻ
ചതഞ്ഞ ചിന്തകൾ ചരിഞ്ഞുകിടക്കുന്നു
ഉള്ളിൽ
അക്ഷരങ്ങളെ ഇതാ, ചൂഴ്ന്നെടുത്ത
എൻ്റെ രണ്ടു കണ്ണുകൾ
ഒരു കണ്ണ് മുയലിനും മറുകണ്ണ് സിംഹ
ത്തിനും നൽകുക
അവരിൽ നിന്നാകട്ടെ ഇനി ന്യായവിധി.