ന്യൂഡൽഹി ∙ 2008 മാലെഗാവ് സ്‌ഫോടനക്കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ബിജെപി എംപി പ്രജ്ഞ സിങ് ഠാക്കുറിനെ പ്രതിരോധ മന്ത്രാലയത്തിന്റെ പാർലമെന്ററി ഉപദേശക സമിതിയിലേക്ക് ശുപാർശ ചെയ്തതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്.
പ്രജ്ഞയെ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രധാനപ്പെട്ട സമിതിയിൽ അംഗമാകുന്നത് രാജ്യത്തിന് അപമാനമാണെന്നു കോൺഗ്രസ് പ്രതികരിച്ചു.
ഭീകരവാദിയെന്ന ആരോപണമുയർന്നയാളും ഗോഡ്‌സെയുടെ ആരാധികയുമായ ഒരാളെ പ്രതിരോധ വകുപ്പിന്റെ പാർലമെന്ററി സമിതിയിലേക്ക് ശുപാർശ ചെയ്തത് രാജ്യത്തിന്റെ പ്രതിരോധ സേനകൾക്കും പാർലമെന്റ് അംഗങ്ങൾക്കും ഇന്ത്യക്കാർക്ക് ആകെയും അപമാനമാണെന്നു കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ചു.
കേസുകളിൽ പ്രതിയായ ഒരാളെ ഒരു സുപ്രധാന സമിതിയിലേക്ക് നിയമിച്ചത് ജനാധിപത്യത്തിനു ദോഷമാണെന്ന് എഐസിസി സെക്രട്ടറി പ്രണവ് ഝായും പറഞ്ഞു. എല്ലാം തീരുമാനങ്ങളും ഭരണഘടനാപരമായി മാത്രമല്ല സ്വീകരിക്കേണ്ടത്. ചിലത് ധാർമികമായും ചിന്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഒക്ടോബർ 31നു പാർലമെന്ററി കാര്യ മന്ത്രാലയം പുറത്തുവിട്ട പ്രതിരോധ ഉപദേശക സമിതി അംഗങ്ങളുടെ പട്ടികയിലാണ് പ്രജ്ഞ സിങ് ഠാക്കൂറിനെയും ഉൾപ്പെടുത്തിയത്. കശ്മീരില്‍ വീട്ടുതടങ്കലിലായ നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല ഉൾപ്പെടെയുള്ളവരും 21 അംഗ സമിതിയിലുണ്ട്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് സമിതി അധ്യക്ഷൻ.