ഡാളസ്: മാർത്തോമാ സഭയിലെ സീനിയർ വൈദികനും മിഷനറിയും "സുഹൃത് അച്ചൻ" എന്നു സഭാ ജനങ്ങൾക്കിടയിൽ അറിയപ്പെടുകയും ചെയ്യുന്ന റവ. എം ജോൺ ഫിലാഡൽഫിയയിൽ മെയ് 2 ന് വൈകിട്ട് അന്തരിച്ചു.
ലോകമെങ്ങും പതിനായിരങ്ങളെ തട്ടിയെടുത്ത കോവിഡ് എന്ന മഹാമാരി ആ ധന്യ ജീവിതത്തെയും ഒഴിവാക്കിയില്ല എന്നത് ദുഃഖകരമാണ്. കൊട്ടാരക്കര പട്ടമല സ്വദേശിയാണ്. കല്ലുപറമ്പിൽ കുടുംബാംഗമാണ്.
1960 ഫെബ്രുവരിയിൽ മാർത്തോമ്മാ സഭയിലെ ഡീക്കനായും അതെ വർഷം ഏപ്രിൽ മാസം കശീശയുമായി സഭയുടെ പൂർണ പട്ടത്വ ശുശ്രുഷയിലേക്കു പ്രവേശിക്കുകയും ചെയ്തു.
കുലശേഖരം , അഞ്ചൽ , വാളകം , പട്ടമല , കൊട്ടാരക്കര , തലവൂർ , മണ്ണടി, ഇളമ്പൽ, പുനലൂർ, കൊല്ലം പെരിനാട്, മണ്ണൂർ, മണക്കോട്, ചെങ്ങമനാട് തുടങ്ങിയ വിവിധ ഇടവകകളിൽ സ്തുത്യർഹ സേവനത്തിനു ശേഷം 1988 ഏപ്രിൽ മുപ്പതിനാണു സഭയുടെ സജീവസേവനത്തിൽ നിന്നും അച്ചൻ വിരമിച്ചത് .
ഫിലഡല്ഫിയയിൽ മക്കളുടെ വസതിയിൽ വിശ്രമ ജീവിതം നയിച്ചു വരുന്നതിനിടയിലാണ് മരണം ആ അനുഗ്രഹീത ജീവിതത്തിനു തിരശീലയിട്ടത്.
തൃശൂർ ഗുരുവായൂർ മാർത്തോമാ സഭയുടെ മിഷനറിയായി പ്രവർത്തിച്ചിരുന്നു . തൃശൂർ നെല്ലികുന്നത്തുള്ള രവി വർമ്മ മന്ദിരത്തിൽ സൂപ്രണ്ടായി പ്രവർത്തിക്കുമ്പോൾ അച്ഛനുമായി അടുത്ത് ഇടപഴകുന്നതിനു ഈ ലേഖകന് കഴിഞ്ഞിട്ടുണ്ട്.
അവിടെയുള്ള അന്തേവാസികളോടുള്ള കാരുണ്യ പൂർവ്വമായ സമീപനം അച്ചന്റെ ദൈവ സ്നേഹത്തിന്റെ പ്രകടമായ നിദർശനമായിരുന്നു. അഗാധ ദൈവവചന പാണ്ഡിത്യവും ലളിതമായ ജീവിതത്തിന്റെയും ഉടമയായിരുന്നു അച്ചൻ.
ഇടവക ജനങ്ങളോട് വ്യക്തിപരമായ ബന്ധം സ്ഥാപിക്കുന്നതിൽ അച്ചൻ എന്നും പ്രത്യേകം ശ്രദ്ധിച്ചിരുന്നു . വിശ്രമ ജീവിതം നയിക്കുന്നതിനിടയിലും ഫിലാഡൽഫിയ ക്രിസ്റ്റോസ് മാർത്തോമാ ഇടവക വൈസ്പ്രസിഡന്റായ സേവനം അനുഷ്ടിച്ചു വരികയായിരുന്നു .
അന്നമ്മ കൊച്ചമ്മ അച്ചന്റെ പ്രവർത്തനങ്ങളിൽ എന്നും വലിയ കൈത്താങ്ങായിരുന്നു. മക്കൾ സുജ, ജയാ, എബി, ആഷ.
അച്ചന്റെ വേർപാട് മാർത്തോമ്മാ സഭക്കും കുടുംബാഗങ്ങൾക്കും പ്രത്യേകം അച്ചനെ സ്നേഹിച്ചിരുന്നവർക്കും തീരാനഷ്ടമാണ് . തന്റെ ഇഹലോകത്തിലുള്ള പ്രവർത്തനങ്ങൾക്കു തക്കതായ പ്രതിഫലം ലഭിക്കുന്നതിന് താൻ ആരിൽ ആശ്രയം വെച്ചിരുന്നുവോ അവിടേക്കു കടന്നുപോയ ആ ധന്യ ജീവിതത്തിനു മുൻപിൽ ശിരസ്സു നമിക്കുന്നു.