മണ്ണാർക്കാട്:തിരുവിഴാംകുന്നിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ നേരമ്പോക്കായി,നാസർ വരച്ച സൗഹൃദചിത്രം ശ്രദ്ധേയമാകുന്നു.ഈകൊറോണ കാലത്ത് ഓരോ പ്രവാസിയും നാട്ടിൽ വന്നു കഴിഞ്ഞാല്‍ ക്വാറന്റൈനിൽ 14 ദിവസം ചെലവഴിക്കേണ്ടത് അനിവാര്യം തന്നെയാണ്.
അടച്ചിട്ട മുറിയിൽ മാത്രം ജീവിക്കുന്ന വരുടെ നിശബ്ദ നിലവിളികൾകൊണ്ട് മുഖരിതമായ ഏകാന്തമുറികളിലെ അന്തരീക്ഷം മിക്കപ്പോഴും ശ്മശാനത്തെ ഓർമപ്പെടുത്തുന്നുണ്ട്. കത്തിയെരിയുന്ന ചിത പോലെ മനസ്സ് മാറുമ്പോൾആ ഏകാന്തതയെ വർത്തമാനകാലത്തേയ്ക്ക് വരയും വർണ്ണങ്ങളുമായി പരിവർത്തനം ചെയ്ത ചിത്രങ്ങൾ ആരെയും ആകർഷിക്കും.
തിരുവിഴാംകുന്ന് വെറ്ററിനറി കോളേജിലെ ക്വാറന്റൈനിൽ കഴിയുന്ന നാസർ അലി തോട്ടുങ്കൽ എന്ന പ്രവാസി യുവാവാണ് ഈ കലാ സൃഷ്ടിക്കുപിന്നിൽ.ക്വാറന്റൈൻ കേന്ദ്രത്തിൽ
തന്റെ അതേ അനുഭവം പങ്കിടുന്ന 10കൂട്ടുകാരെ ചേർത്താണ് നാസർ സൗഹൃദചിത്രം ഒരുക്കിയത്.
ഗൾഫിൽ നിന്ന് വന്ന് ഒരേ ക്വാറന്റൈൻ സെന്ററിൽ കഴിയുന്ന പത്തു പേർ. പരസ്പരം കാണാതെ ഓരോ മുറികളിൽ കഴിയുമ്പോഴും തനിക്ക് ചുറ്റുമുള്ളവരെ വര കൊണ്ട് ചേർത്ത് നിർത്താൻ നാസർ എന്ന ചിത്രകാരന്റെ ലളിതമായ ശ്രമം.
ഇത് കാഴ്ചക്കാരെ പിടിച്ചിരുത്തുന്നത് വെറും ഒരു നേരമ്പോക്ക് മാത്രമായിട്ടല്ല,വിരസമായ നേരത്തെ മനോഹരമാക്കുന്നവർ എന്ന അർത്ഥത്തിൽ കൂടിയാണ്.