Advertisment

ലാളിത്യത്തിന്റെ നിറവിൽ സെൻറ് തോമസ് ഇടവക ദേവാലയ വെഞ്ചരിപ്പ്: പ്രവാസികൾ ക്രിസ്തുകേന്ദ്രീകൃതമായ പ്രേഷിത ദൗത്യം നിറവേറ്റണം: മാർ ബോസ്കോ പുത്തൂർ

author-image
ടോം ജോസഫ്
Updated On
New Update

ബ്രിസ്‌ബേൻ:  ബ്രിസ്‌ബേൻ സെൻറ് തോമസ് ഇടവക ദേവാലയ വെഞ്ചരിപ്പ് നവമ്പർ മാസം 4 ആം തിയതി ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. ലാളിത്യം കൊണ്ടും എന്നാൽ സംഘടകമികവ് കൊണ്ടും വേറിട്ട് നിന്ന ചടങ്ങിൽ മെൽബൺ രൂപത ബിഷപ്പ് മാർ ബോസ്കോ പുത്തൂർ , ബ്രിസ്‌ബേൻ ആർച്ചുബിഷപ്പ് അഭിവന്ദ്യ മാർക്ക് കോൾറിഡ്ജ് പിതാവും തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി.

Advertisment

publive-image

ഓസ്േ്രടലിയയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ നൂറുകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിൽനടന്ന കൂദാശാ കർമത്തിന് ദിവ്യബലിയോടെയാണ് തുടക്കമായത്. മാർ ബോസ്‌ക്കോ പുത്തൂരിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയിൽ ആർച്ച്ബിഷപ്പ് മാർക് കോൾറിഡ്ജ് വചനസന്ദേശം പങ്കുവെച്ചു.

മെൽബോൺ രൂപതാ വികാരിജനറൽ ഫാദർ ഫ്രാൻസിസ് കോലഞ്ചേരി, ബ്രിസ്‌ബേൻ അതിരൂപതാ വികാരി ജനറാൾ മോൺ. പീറ്റർ മനീലി, ഇടവക വികാരി ഫാദർ വര്ഗീസ് വാവോലിൽ , സെൻറ് അൽഫോൻസാ ഇടവക വികാരി ഫാദർ എബ്രഹാം കഴിന്നടിയിൽ, കൂട്ടായ്മയിൽ സേവനംചെയ്തിരുന്ന ഫാദർ തോമസ് അരീക്കുഴി മെൽബൺ രൂപതയുടെയും ബ്രിസ്‌ബേൻ അതിരൂപതയുടെയും വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ചേർന്ന വിവിധ വൈദികർ തുടങ്ങിവർ തിരുക്കർമ്മങ്ങളിൽ സഹ കാർമ്മികരായി.

‘നാം ഓരോരുത്തരും പുതിയ ജറുസലേമിലെ ദൈവാലയങ്ങൾ’ : ആർച്ച്ബിഷപ്പ് ഡോ. മാർക് കോൾറിഡ്ജ്

പീഢാസഹനങ്ങൾ ഏറ്റുവാങ്ങി കുരിശുമരണം വരിച്ച് ഉയർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങളാൽ സൃഷ്ടിക്കപ്പെട്ട നാമോരോരുത്തരുമാണ് പുതിയ ജറുസലേമിലെ ദൈവാലയങ്ങളെന്ന് ആർച്ച്ബിഷപ്പ് ഡോ. മാർക് കോൾറിഡ്ജ് ഉദ്‌ബോധിപ്പിച്ചു. ദിവ്യബലിമധ്യേ വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ദൈവത്തിനുവേണ്ടി കൂടാരം ഉണ്ടാക്കാൻ മോശയോട് ആവശ്യപ്പെട്ടതുപോലെയും, ആരാധനക്ക് ഏറ്റം യോഗ്യനായ ദൈവത്തിനുവേണ്ടി രാജകീയമായ ദൈവാലയം ഉണ്ടാക്കാൻ സാമുവേലിനോട് ആവശ്യപ്പെട്ടത് പോലെയുമാണ് ഈ ദൈവജനത്തിന് ഒരു ദൈവാലയം നിർമിക്കാൻ അവിടുന്ന് പ്രചോദനം നൽകിയത്.

കോറിന്തോസുകാരോട് പൗലോസ് പറഞ്ഞതുപോലെ, നിങ്ങൾ തന്നെയാണ് ദൈവാലയം. കുരിശു മരണം ഏറ്റുവാങ്ങുകയും ഉയർത്തെഴുന്നേൽക്കുകയും ചെയ്ത യേശുവാണ് പുതിയ ദൈവാലയം. അതുകൊണ്ടുതന്നെ, ക്രിസ്തുവിനോട് ചേർന്നുനിൽക്കുന്ന നിങ്ങളിൽ തന്നെ പരിശുദ്ധമായ ദൈവാലയമുണ്ടാക്കാൻ നിങ്ങൾക്കു കഴിയണം. അല്ലാത്തപക്ഷം നാം എത്ര വലിയ ദൈവാലയങ്ങൾ നിർമിച്ചാലും ദൈവത്തിന്റെ രാജത്വത്തിന് അവിടെ വസിക്കാൻ കഴിയാതെ വരും.

എല്ലാവരും ഒന്നായി ചേർന്ന്, ഒരു പുതിയ ജെറുസലേമിനെ നിർമിക്കാനുള്ള മാർഗമായിരിക്കണം ഈ ദൈവാലയം. സമാധാനത്തിന്റെ, ദൈവസ്‌നേഹത്തിന്റെ പരമോന്നതിയിൽ പുതിയ ജറുസലേമിലെ കുഞ്ഞാടിനോടൊപ്പം നിത്യം വസിക്കാൻ ഈ ദൈവാലയം ഇടയാവട്ടെ എന്നുപ്രാർത്ഥിക്കുന്നുവെന്നും ആർച്ച്ബിഷപ്പ് കൂട്ടിച്ചേർത്തു.

publive-image

കുട്ടികളുടെ വിശ്വാസപരിശീലനത്തിനായി ആരംഭിക്കുന്ന കാറ്റിക്കിസം സെന്ററിന്റെ കൂദാശാകർമം ആർച്ച്ബിഷപ്പ് മാർക് കോൾറിഡ്ജ് നിർവഹിച്ചു. തിരുക്കർമങ്ങൾക്കുശേഷം, കൃതജ്ഞതാസൂചകമായി വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ട് ദൈവാലയത്തിന് ചുറ്റും നടത്തിയ ആഘോഷമായ പ്രദിക്ഷിണത്തിൽ വിശ്വാസസമൂഹം ഒന്നടങ്കം പങ്കെടുത്തതും ശ്രദ്ധേയമായി.

തിരുക്കർമ്മങ്ങൾക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ അഭിവന്ദ്യ ബിഷപ്പ് ബോസ്കോ പുത്തൂർ അധ്യക്ഷനായിരുന്നു. ഏതു ദേശത്തായിരുന്നാലും, ക്രിസ്തുകേന്ദ്രീകൃതമായ പ്രേഷിത ദൗത്യമായിരിക്കണം ഓരോ പ്രവാസി ക്രൈസ്തവന്റെയും കടമയെന്ന് ബിഷപ്പ് ഓർമിപ്പിച്ചു.

ഓസ്‌ട്രേലിയയിലെ പ്രവാസി സമൂഹം സുവിശേഷവത്കരണത്തിനുവേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന ഒരു അനുഗ്രഹീത കൂട്ടായ്മയായി നിലനിൽക്കണമെന്നതാണ് സഭയുടെ ആഗ്രഹം അദ്ദേഹം പറഞ്ഞു.

ക്രിസ്തുകേന്ദ്രീകൃതമാകണം എന്നും നമ്മുടെ ജീവിതം. അപ്പോൾ മാത്രമേ ആത്യന്തികമായ ദൈവാനുഗ്രഹം ജീവിതത്തിൽ നേടാനും ക്രിസ്തുവിന്റെ സുവിശേഷം മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനും സാധിക്കൂ. സമൃദ്ധികൾ നിറഞ്ഞു നിൽക്കുന്ന, അവസരങ്ങൾ ഏറെയുള്ള ഈ നാട്ടിൽ നമ്മെ എത്തിച്ചതിനു പിന്നിൽ ദൈവത്തിന് വലിയ പദ്ധതിയുണ്ട്.

ഈ നാട്ടിൽ ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ സുവിശേഷം പങ്കുവെക്കുക എന്നതുതന്നെയാണത്. ഈ തിരിച്ചറിവോടെ ജീവിക്കാനും നമ്മുടെ വാക്കും പ്രവൃത്തിയും ജീവിത സാക്ഷ്യവും അനേകരെ ഈശോയുടെ സ്‌നേഹത്തിലേക്ക് അടുപ്പിക്കാനുമുള്ള ശക്തിയേറിയ മാർഗമായി ഈ ദൈവാലയം മാറട്ടെയെന്നും മാർ പൂത്തൂർ ആശംസിച്ചു.

മെൽബൺ രൂപതയിലെ ആദ്യത്തെ ദേവാലയം വെഞ്ചെരിക്കുവാൻ അവസരമൊരുക്കി തന്ന ഇടവക വിശ്വാസികൾക്ക് അദ്ദേഹം സ്നേഹത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ചു. ബ്രിസ്‌ബേൻ സൗത്ത് സെന്റ് തോമസ് സീറോ മലബാർ ദൈവാലയത്തിന്റെ കൂദാശാകർമത്തിനുശേഷം സംഘടിപ്പിച്ച സമ്മേളനത്തെ അഭിസംബോധനചെയ്യുകയായിരുന്നു ബിഷപ്പ്.

പ്രാർത്ഥനാ തീക്ഷ്ണതയിലും പാരമ്പര്യ വിശ്വാസത്തിലും ഉറച്ചുനിൽക്കുന്ന സീറോ മലബാർ സഭക്ക് ഓസ്‌ട്രേലിയൻ സഭയുടെ വിശ്വാസവളർച്ചയിൽ നിർണായക പങ്ക് വഹിക്കാനാകുമെന്ന് പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിച്ച ബ്രിസ്‌ബേൻ ആർച്ച്ബിഷപ്പ് മാർക്ക് കോൾറിഡ്ജ് ഉദ്‌ബോധിപ്പിച്ചു ഓസ്‌ട്രേലിയൻ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് പ്രസിഡന്റുകൂടിയായ അദ്ദേഹം.

publive-image

തീക്ഷ്ണതയും പ്രാർത്ഥനയിലുറച്ച സഭാ ജീവിതവുംകൊണ്ട് ഭരതത്തിൽനിന്ന് കുടിയേറിയെത്തിയ പ്രവാസി സഭാകൂട്ടായ്മയെ വളരെ വേഗത്തിൽ വളർത്തിയടുത്ത നിങ്ങൾക്ക് ഓസ്‌ട്രേലിയയിലെ മുഴുവൻ സഭയെയും വളർത്തുന്നതിൽ വലിയ പങ്കു വഹിക്കാനാകും എന്നും അതുപോലെതന്നെ ആഗോളസഭക്ക് സീറോ മലബാർ സഭയുടെ സംഭാവനകൾ ഏറെ ഫലം ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്ര കുറഞ്ഞ സമയത്തിനുള്ളിൽതന്നെ വളരെ വേഗത്തിൽ സീറോ മലബാർ സഭ ഇവിടെ പന്തലിച്ചതിനു പ്രധാന കാരണം ബിഷപ്പ് മാർ ബോസ്‌കോ പുത്തൂരിന്റെയും വൈദികരുടെയും അൽമായ നേതൃത്വത്തിന്റെയും വ്യക്തമായ വീക്ഷണവും സമർപ്പണവുംതന്നെയാണ്,’ ബിഷപ്പ് കോൾറിഡ്ജ് കൂട്ടിച്ചേർത്തു.

ആർച്ബിഷപ്പ് മാർ കോൾറിഡ്ജ് ഉദ്‌ഘാടകനായ സമ്മേളനത്തിൽ മോൺ. പീറ്റർ മാനേലി, ലോഗൻ സിറ്റി കൗൺസിലർ ലൗറി സ്മിത്ത്, ലോഗൻ എം. പി ലീനസ് പവർ എന്നിവർ ആശംസകൾ നേർന്നു. സമ്മേളനത്തിന്റെ സമാപന സന്ദേശത്തിൽ ബാജി ഇട്ടീര വിശിഷ്ട വ്യക്തികൾക്ക് കൃതജ്ഞത രേഖപെടുത്തി.

ബിഷപ്പ് ബോസ്കോ പുത്തൂരിന്റെ സമാപന ആശിർവാദത്തോട് കൂടി പരിപാടികൾ സമാപിച്ചു. തുടർന്ന് ചാണ്ടങ്കിൽ പങ്കെടുത്തവർക്ക് സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. തിരുക്കർമങ്ങളിലും പൊതുപരിപാടികളിലും പങ്കെടുക്കാനെത്തിയ വിശിഷ്ടാതിഥികൾ ഉൾപ്പെടെയുള്ളവർക്ക് ഊഷ്മള സ്വീകരണമാണ് ഫാ. വർഗീസ് വവോലിലിന്റെ നേതൃത്വത്തിൽ ഇടവകസമൂഹം ഒരുക്കിയത്.

പാവപ്പെട്ടവർക്ക് വീടുവെക്കാൻ സഹായം നൽകി ഇടവക മാതൃകയായി

ബ്രിസ്‌ബേൻ ഇടവക ദേവാലയ വെഞ്ചരിപ്പിനോടനുബന്ധിച്ചു കുട്ടനാട് മേഖലയിൽ വീടില്ലാത്തതോ, ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ വീട് നഷ്ട്ടപെട്ടു പോയതോ ആയ ഒരു കുടുംബത്തിന് വീട് നിർമിച്ചനൽകുവാൻ ഇടവക കമ്മിറ്റി തീരുമാനിക്കുകയുണ്ടായി. ഇതിലേക്കായി പതിനായിരം ഓസ്‌ട്രേലിയൻ ഡോളർ ആണ് ഇടവക കമ്മിറ്റി കണ്ടെത്തിയത്.

ദേവാലയ വെഞ്ചരിപ്പിനോടനുബന്ധിച്ചു നടന്ന സ്ത്രോത്ര കാഴ്ചയിലൂടെ ലഭിച്ച വരുമാനവും ഇടവകയിലെ പുറത്തും ഉള്ള നല്ലവരായ വ്യെക്തികളുടെ സഹകരണവും കൊണ്ടാണ് ഇതിനു സാധിച്ചത്.

ദേവാലയവെഞ്ചരിപ്പിനോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിൽ വെച്ച് ഇടവകസമൂഹത്തെ പ്രീതിനിധീകരിച്ചു കൈക്കാരന്മാരായ ബാജി ഇട്ടീര , ജോസ് തോമസ് ആനിത്തോട്ടത്തിൽ എന്നിവർ ഈ തുകയുടെ ചെക്ക് മെൽബൺ രൂപത വികാരി ജനറാൾ ഫാദർ ഫ്രാൻസിസ് കൊലെഞ്ചേരിക്ക് കൈമാറുകയുണ്ടായി. ദൈവം ഇടവക്ക് തന്ന അനന്തമായ കാരുണ്യത്തിനു ദൈവവചനമനുസരിച്ചു പ്രവർത്തിയിലൂടെ സമൂഹത്തിനു മാതൃകയാവുകയാണ് വികാരി ഫാദർ വര്ഗീസ് വാവോലിയും, ഇടവക സമൂഹവും.

publive-image

വളർച്ചയിലേക്ക് കുതിച്ച് ബ്രിസ്‌ബേൻ സെന്റ് തോമസ് ഇടവക

മലയാളി കുടിയേറ്റം ശക്തമായ 2004ലാണ് ബ്രിസ്‌ബേനിലെ സീറോ മലബാർ കൂട്ടായ്മയുടെ ആരംഭം. ട്യൂമ്പ രൂപതയിൽ സേവനം ചെയ്തിരുന്ന എം.സി.ബി.എസ് സഭാംഗം ഫാ. തോമസ് അരൂക്കുഴിയുടെ നേതൃത്വത്തിൽ 13 കുടുംബങ്ങളുമായി തുടക്കം കുറിച്ച കൂട്ടായ്മ അംഗസംഖ്യ വർദ്ധിച്ചതിനെ തുടർന്ന് ബ്രിസ്‌ബേൻ നോർത്ത്, സൗത്ത് എന്നീ കൂട്ടായ്മകളായി മാറുകയായിരുന്നു.

ഈ കൂട്ടായ്മയിൽ ആദ്യ ദിവ്യബലി അർപ്പിച്ചു ഫാദർ ആന്റണി വടകരയാണ് സെൻറ് തോമസ് കമ്മ്യൂണിറ്റിക്കു ഔദ്യോഗികമായി തുടക്കം കുറിച്ചത്. കൂട്ടായ്മ 10- ആം പിറന്നാൾ ആഘോഷിച്ച 2014ൽ മെൽബൺ സീറോ മലബാർ രൂപത സ്ഥാപിതമായി. ഫാ. പീറ്റർ കാവുംപുറം ചാപ്ലൈനായി നിയമിതനാകുകയുംചെയ്തു.

2015 ജൂലൈ അഞ്ചിന് ഇടവകയായി ഉയർത്തപ്പെട്ടു. കൂട്ടായ്മയുടെ ആരംഭനാളുകളിൽതന്നെ നാമ്പിട്ട, സ്വന്തം ദൈവാലയം എന്ന ആഗ്രഹം തീവ്രമായതും അന്നാളുകളിലാണ്. അതിന്റെ പൂർത്തീകരണമാണ് നവംബർ നാലിന് യാഥാർത്ഥ്യമായത്.

അധികൃതർ അടച്ചുപൂട്ടാൻ ഒരുങ്ങിയ ലൂഥറൻ ദൈവാലയം വാങ്ങി സീറോ മലബാർ ആരാധനക്രമപ്രകാരം പുനർനിർമിക്കുകയായിരുന്നു. 400ൽപ്പരം പേർക്ക് ഇരിപ്പിട സൗകര്യമുള്ള ദൈവാലയത്തോട് ചേർന്ന് പള്ളിമേടയും 14 ക്ലാസ് മുറികളുള്ള ചൈൽഡ് കെയർ സെന്ററുമുണ്ട്. ഈ ചൈൽഡ് കെയർ സെന്ററാണ് വിശ്വാസപരിശീലന ക്ലാസുകളാക്കി മാറ്റുന്നത്. കൂടാതെ, ഈ സ്ഥലം പാരിഷ് ഹാളായി ഉപയോഗിക്കാനുമാകും.

തോമസ് കാച്ചപ്പിള്ളി, രജി കൊട്ടുകാപ്പള്ളി എന്നിവർ കൺവീനറും സോണി കുര്യൻ ജോയിന്റ് കൺവീനറുമായ ചർച്ച് ഡവലപ്‌മെന്റ് കമ്മിറ്റി 2017ലാണ് ദൈവാലയം വാങ്ങി പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇപ്പോഴത്തെ കൈക്കാരന്മാരായ ബാജി ഇട്ടീര, ജോസ് ആനിത്തോട്ടത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.

ഏതാണ്ട് നാല് ഏക്കർ സ്ഥലത്താണ് ദൈവാലയം സ്ഥിതിചെയ്യുന്നതിനാൽ, ഭാവി വളർച്ചയ്ക്കും പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. 350 കുടുംബങ്ങളിലായി ഏതാണ്ട് ആയിരം അംഗങ്ങളുള്ള കൂട്ടായ്മയാണ് ഇന്ന് സെന്റ് തോമസ് ഇടവക. 417 കുട്ടികൾ മതബോധനം നടത്തുന്ന ഇടവകയിൽ സീറോ മലബാർ യുവജന വിഭാഗം, മാതൃവേദി എന്നീ സംഘടനകളും സജീവമാണ്.

Advertisment