ഇറ്റലി: കെ പി സി സി അംഗീകാരമുള്ള ഇറ്റലിയിലെ പ്രമുഖ സംഘടനകളിലോന്നായ ഓ ഐ സി സി ഇറ്റലി എന്ന സംഘടനയ്ക്കെതിരെ രൂപംകൊണ്ട വിമത ഗ്രൂപ്പിന് തിരുവനന്തപുരത്തെ ഡി സി സി ജനറല്‍ സെക്രട്ടറി പിന്തുണയുമായി രംഗത്തെത്തിയത് പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു.
ജോമോന്‍ തോമസ് കുഴിക്കാട്ടില്‍ നയിക്കുന്ന ഓ ഐ സി സി ഇറ്റലി ഘടകത്തിനാണ് കെ പി സി സിയുടെ അംഗീകാരമുള്ളതെന്നു പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഔദ്യോഗികമായി അറിയിച്ചിട്ടും ഡി സി സി സെക്രട്ടറി വിമതര്‍ക്കൊപ്പം കൂടിയത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഇറ്റലിയിലെ ഓ ഐ സി സി നേതൃത്വം.
അതേസമയം, അടുത്തിടെ ഔദ്യോഗിക സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ കെ മുരളീധരനൊപ്പം ഇറ്റലിയിലെത്തിയ തിരുവനന്തപുരം ഡി സി സി ജനറല്‍ സെക്രട്ടറി ബെര്‍ബി ഫെര്‍ണാണ്ടസ് വിമതര്‍ക്ക് വാട്സ്ആപ്പിലൂടെ ആശംസ അറിയിച്ചു എന്നാണ് ആരോപണം.
ഒ ഐ സി സി ഇറ്റലിയുടെ കേരളത്തിൻറെ കോ-ഓർഡിനേറ്റരാണ് ബെര്‍ബി. കെ മുരളീധരനൊപ്പം അടുത്തിടെ ഇറ്റലിയില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ഇറ്റലിയിലെ ഓ ഐ സി സി നേതാക്കള്‍ തന്നെ കാര്യമായി പരിഗണിച്ചില്ലെന്നതാണ് ബെര്‍ബിയുടെ പരാതിയെന്ന് ഔദ്യോഗിക വിഭാഗം നേതാക്കള്‍ പറയുന്നത്.
താമസം, ഭക്ഷണം എന്നിവയിലൊക്കെ നേതാക്കള്‍ തന്നോട് വിവേചനം കാട്ടിയെന്ന് കാണിച്ച് ബെര്‍ബി ഇറ്റലിയിലെ ഓ ഐ സി സി നേതൃത്വത്തിന് വോയ്സ് മെസേജുകള്‍ കൈമാറിയിരുന്നെന്നു നേതാക്കള്‍ സത്യം ഓണ്‍ലൈനോട് പറഞ്ഞു.
ഈ പക തീര്‍ക്കാനാണ് പാര്‍ട്ടി നിലപാടിനെതിരെ വിമത ഘടകത്തിന് പിന്തുണയുമായി ബെര്‍ബി ഫെര്‍ണാണ്ടസ് രംഗത്തെത്തിയതെന്നാണ് ഔദ്യോഗിക വിഭാഗങ്ങളുടെ ആരോപണം. അതേസമയം, ജോമോന്‍ തോമസ് കുഴിക്കാട്ടില്‍ നയിക്കുന്ന ഓ ഐ സി സി ഘടകത്തിന് മാത്രമേ കെ പി സി സിയുടെ അംഗീകാരമുള്ളുവെന്ന് കെ പി സി സി അറിയിച്ചിട്ടുണ്ട്. എന്നാല്‍ കൊടിക്കുന്നില്‍ സുരേഷും ഉള്‍പ്പെടെയുള്ള നേതാക്കളുടെ പിന്തുണയാണ് വിമത വിഭാഗ൦ അവകാശപ്പെടുന്നത്.
ഓ ഐ സി സി ഇറ്റലി യൂറോപ്പില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് അടുത്തിടെ സംഘടനയുടെ പരിപാടികളില്‍ സംബന്ധിച്ച കെ പി സി സി പ്രചരണ സമിതി അധ്യക്ഷന്‍ കൂടിയായ കെ മുരളീധരന്‍ എം എല്‍ എ പ്രശംസിച്ച ശേഷവും ബെര്‍ബി ഫെര്‍ണാണ്ടസ് നിലവാരം കുറഞ്ഞ പ്രവര്‍ത്തനങ്ങളുമായി രംഗത്ത് വന്നിട്ടുള്ളത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നാണക്കേടാണെന്നും ഓ ഐ സി സി പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇദ്ദേഹത്തിനെതിരെ കെ പി സി സിക്ക് പരാതി നല്‍കുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.