ലണ്ടൻ: അമ്പ് ഉദരത്തില്‍ തറച്ച് ഇന്ത്യൻ വംശജയായ ഗർഭിണി മരിച്ചു. കുഞ്ഞിനെ സിസേറിയന്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ആദ്യ ഭര്‍ത്താവായ രാമണോഡ്ഗെ ഉണ്മതല്ലെഗാഡുവാണ് ദേവി ഉണ്മതല്ലെഗാഡൂ (35)വിനെ അമ്പെയ്ത് കൊലപ്പെടുത്തിയത്.
രാമണോഡ്ഗെ ഉണ്മതല്ലെഗാഡൂ(50)വിനെ സ്കോട്ട്‌ലൻഡ് യാർഡ് പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കൻ ലണ്ടനിലെ ഇൽഫോർഡ് മേഖലയിൽ ആണു സംഭവം നടന്നത്.
ഏഴുവർഷങ്ങൾക്കുമുൻപ് ഇംതിയാസ് മുഹമ്മദിനെ വിവാഹം ചെയ്തതോടെ ഇസ്‌ലാം മതം സ്വീകരിച്ച ദേവി, സന മുഹമ്മദ് എന്ന പേരും സ്വീകരിച്ചിരുന്നുവെന്നാണ് സൂചന. മുൻ ഭർത്താവിന്റെ 18, 14, 12 വയസ്സുള്ള മക്കളുടെയും മുഹമ്മദിന്റെ അഞ്ചും രണ്ടും വയസ്സുള്ള മക്കളുടെയും അമ്മയാണ്. മുഹമ്മദിന്റെ മൂന്നാമത്തെ കുട്ടിയെ പ്രസവിക്കാനുള്ള തീയതി അടുത്തിരിക്കെയാണു ആക്രമണം ഉണ്ടായത്.
വീടിനു സമീപം അമ്പും വില്ലുമായി രാമണോഡ്ഗെയെ കണ്ടതോടെ ഇംതിയാസ് ഓടി ഭാര്യയുടെ അടുത്തെത്തി. അപ്പോഴേക്കും ആക്രമണം നടന്നു. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുക്കുകയായിരുന്നു.
രാമണോഡ്ഗെ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.